സോൾ : അന്താരാഷ്ട്ര വിലക്കുകൾ മറികടന്ന് വടക്കൻ കൊറിയ അണുപരീക്ഷണം നടത്തി. ഹിരോഷിമയേക്കാൾ ശക്തിയുള്ള ബോംബ് സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിക്കാവുന്ന രീതിയിൽ അണുബോംബുണ്ടാക്കാൻ തങ്ങൾ കഴിഞ്ഞെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.
ജനുവരിയിൽ ആണവ പരീക്ഷണം നടത്തിയതിനെത്തുടർന്ന് യു എൻ സെക്യൂരിറ്റി കൗൺസിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തിയെങ്കിലും അതെല്ലാം മറികടന്ന് ഉത്തര കൊറിയ വീണ്ടും പരീക്ഷണം നടത്തുകയായിരുന്നു. ഉത്തരകൊറിയ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ബാരക്ക് ഒബാമ പ്രതികരിച്ചു.
സ്ഥിതി കൂടുതൽ വഷളാക്കാനേ ഈ സംഭവം ഉപകരിക്കുകയുള്ളൂവെന്ന് ചൈന വ്യക്തമാക്കി . കൂടുതൽ പരീക്ഷണങ്ങൾ ആവർത്തിക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വർഷം നിരവധി മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു . ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ കൂടിയാകുമ്പോൾ ലോക സമാധാനത്തിന് വൻ ഭീഷണിയാണ് ഉത്തരകൊറിയ ഉയർത്തുന്നതെന്ന് വിവിധ രാഷ്ട്രത്തലവന്മാർ അഭിപ്രായപ്പെട്ടു.