തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പരിധി വിട്ടത് പ്രതിഷേധത്തിനിടയാക്കി. പൊലീസിന്റെ മുന്നറിയിപ്പും വിലക്കും അവഗണിച്ച് റോഡിലേക്ക് ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒന്നര മണിക്കൂറിലധികം തലസ്ഥാന നഗരിയിലെ ഗതാഗതം സ്തംഭിപ്പിച്ചു. ആംബുലന്‍സ് അടക്കമുളള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടുകിടക്കുന്നത് കാണാമായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്ഥികള്ക്കെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. രാവിലെ മുതല്‍ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷം നടക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ റോഡില്‍ ഇറങ്ങിയത്. എസ്എഫ്ഐയുടെ കൊടികളുമായി ചില വിദ്യാര്‍ഥികള്‍ ആദ്യം റോഡില്‍ ഇറങ്ങിയതോടെ ബാക്കിയുളളവരും ഇവരെ പിന്തുടരുകയായിരുന്നു. ഗതാഗത തടസമുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ പിന്‍വാങ്ങിയില്ല.
ഡ്രമ്മുകളുടെയും മറ്റ് വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ ആട്ടവും പാട്ടുമായി ഇരുന്നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് വരെ റോഡിലൂടെ നീങ്ങി. ഈ സമയത്ത് എംജി റോഡില്‍ ഒരു ഭാഗത്തേക്കുളള ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. കിഴക്കേക്കോട്ട വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. ആംബുലന്‍സ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലും പൊലീസ് നിസ്സഹായരായി നോക്കി നില്ക്കുന്നതും കാണാമായിരുന്നു.
തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് എംജി റോഡ്. ഈ റോഡില്‍ പ്രകടനമോ ഘോഷയാത്രയോ നടത്തുമ്പോള്‍ പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. വിദ്യാര്‍ഥികള്‍ അനുമതി വാങ്ങിയില്ലെന്ന് മാത്രമല്ല ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് പാടേ അവഗണിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോളജുകളിലെ ഓണാഘോഷം ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ഇത്തരം ആഘോഷങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് സംഘടിപ്പിച്ചിരുന്നത്.