ദുബായ്: തിരുവനന്തപുരത്തു നിന്നും ദുബായിൽ പറന്നിറങ്ങിയ എമിറേറ്റ്സ് വിമാനം ലാൻഡിംഗിനിടെ തീപിടിച്ചതു സംബന്ധിച്ചുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് യു.എ.ഇ ഫെഡറൽ വ്യോമയാന അതോറിറ്റി പുറത്തു വിട്ടു,
അപ്രതീക്ഷിതമായി കാറ്റിന് ഗതിഭ്രംശം സംഭവിച്ചതാണ് അപകടകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടം മുന്നിൽ കണ്ട പൈലറ്റ് വിമാനം വീണ്ടുമുയർത്തുകയായിരുന്നു. ലാൻഡിംഗ് ഗിയർ ഉള്ളിലേയ്ക്കു പിൻവലിഞ്ഞ വിമാനം, പക്ഷേ ഉയരാൻ കഴിയാതെ ശക്തമായി റൺവേയിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇതാണ് അഗ്നിബാധയ്ക്കു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
തീപിടുത്തമുണ്ടായയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്ത് കനത്ത പുക നിറഞ്ഞതു മൂലം എമർജൻസി വാതിലുകൾ കാണാൻ കഴിയാതിരുന്നത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തിയതായും റിപ്പോർട്ട് വിശദീകരിക്കുന്നു.
അപകടത്തിൽ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസ അൽ ബലൂചി കൊല്ലപ്പെട്ടിരുന്നു. പതിനെട്ടു വിമാന ജീവനക്കാരടക്കം മുന്നൂറ് പേരെ വിമാനത്തിൽ നിന്നും ഒൻപതു സെക്കന്റുകൾക്കുള്ളിൽ പുറത്തിറക്കാൻ സാധിച്ചു. ജാസിം ഈസയുടെ സമയോചിതമായ പ്രവർത്തനം മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പതിമൂന്നു യാത്രക്കാർക്ക് നിസാര പരിക്കേറ്റിരുന്നു.