ന്യൂഡൽഹി: ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യങ്ങൾക്കുള്ള വരുമാനപരിധി 21,000 രൂപയായി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച്ച ചേർന്ന ഇ.എസ്.ഐ ബോർഡ് യോഗമാണ് വരുമാനപരിധി ഉയർത്താൻ തീരുമാനമായത്. ആറു വർഷത്തിനു ശേഷം കൈക്കൊള്ളുന്ന പുതിയ മാറ്റം 50ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും.
ഇ.എസ്.ഐ. ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതിൽനിന്ന് അറുപത്തിയഞ്ചായി ഉയർത്താനും തീരുമാനമായി. നിലവിൽ എട്ടു കിലോമീറ്ററായിരുന്ന ഇ.എസ്.ഐ ചികിത്സാ ആനുകൂല്യത്തിനായുള്ള ദൂരപരിധി 20 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്. നിലവിൽ 15,000 രൂപയായിരുന്നു ഇ.എസ്.ഐ അംഗത്വത്തിനുള്ള അടിസ്ഥാനവരുമാനപരിധി. പുതിയ മാറ്റത്തെ ചരിത്രപരമായ തീരുമാനമെന്നാണ് ഇ.എസ്.ഐ ബോർഡ് അംഗവും, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.രാധാകൃഷ്ണൻ വിശേഷിപ്പിച്ചത്.