ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തൊണ്ടയിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ . ഈ മാസം 13 ന് ബംഗളൂരുവിലാണ് ശസ്ത്രക്രിയ.വിട്ടുമാറാത്ത ചുമ ഭേദമാക്കാനാണ് ശസ്ത്രക്രിയ നടത്തുന്നത്.
പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിഷ്കർഷിച്ചിരുക്കുന്നത് , ബംഗളൂരുവിലേക്ക് പോകുന്നതിനു മുൻപ് പഞ്ചാബിൽ നാലു ദിവസത്തെ പ്രചാരണ പരിപാടികളിൽ കെജരിവാൾ സംബന്ധിക്കും. തുടർന്ന് സെപ്ടംബർ 12 ന് അദ്ദേഹം ബംഗളൂരുവിലേക്ക് പോകും . ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം സെപ്ടംബർ 22 ന് അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തും.
കെജരിവാളിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ചുമതലകൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൈകാര്യം ചെയ്യും. ബംഗളൂരുവിലെ ജിൻഡാൽ നാച്ച്വറൽ കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നാച്ചുറോപ്പതി ചികിത്സ ചെയ്തെങ്കിലും ചുമ മാറാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചത് . കഴിഞ്ഞ ആഗസ്റ്റിൽ പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനും അദ്ദേഹം പോയിരുന്നു.