ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദികളുടേത് മനുഷ്യത്വരഹിതമായ പെരുമാറ്റമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സര്‍വ്വകക്ഷി സംഘത്തിലെ അംഗങ്ങളെ കാണാന്‍ വിസമ്മതിച്ച വിഘടനവാദി നേതാക്കളുടെ നടപടി പരാമര്‍ശിച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ വാക്കുകള്‍.
വിഘടനവാദി നേതാക്കളുടെ നടപടി കശ്മീരികള്‍ക്ക് ചേരുന്നതല്ലെന്നും ജനാധിപത്യമാര്ഗമല്ലെന്നും രാജ്നാഥ് സിംഗ് വിമര്‍ശിച്ചു. സര്‍വ്വകക്ഷി സംഘത്തിന്റെ ഭാഗമായി കശ്മീരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളളവര്‍ സ്വന്തം നിലയില്‍ വിഘടനവാദി നേതാക്കളെ കാണാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല.
ഹൂറിയത് നേതാവ് സയ്യീദ് അലി ഷാ ഗീലാനിയുടെ വീട്ടിലെത്തിയ നേതാക്കളെ കാണാനോ സംസാരിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. യെച്ചൂരിയെ കൂടാതെ സിപിഐ നേതാവ് ഡി. രാജ, ജെഡിയു നേതാവ് ശരദ് യാദവ് തുടങ്ങിയവരായിരുന്നു ഗീലാനിയെ കാണാന്‍ എത്തിയത്. ഇവരോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ പോലും ഗീലാനി തയ്യാറായില്ലെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഗീലാനിയെ കൂടാതെ മിര്‍വെയ്സ് ഉമര്‍ ഫാറൂഖ്, യാസിന് മാലിക് എന്നിവരുമായും കൂടിക്കാഴ്ച നടത്താന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഇവരും കൂടിക്കാഴ്ചയ്ക്ക് നിരാകരിക്കുകയായിരുന്നു.
കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങാനും അവിടെ സമാധാനം പുലരാനും താല്പര്യമുളള ആരുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വാതിലുകള്‍ മാത്രമല്ല ജനാലകള്‍ പോലും ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിരിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.