സോൾ: ഉത്തരകൊറിയ ഇന്നു മൂന്നു ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. ജി20 ഉച്ചകോടിയിൽ ദക്ഷിണകൊറിയയും, ചൈനയുടെ അധികാരികളും തമ്മിൽ ചർച്ചകൾ നടന്നതിനു തൊട്ടു പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കം.
നിലവിൽ യു.എൻ ഉപരോധം നേരിടുന്ന രാഷ്ട്രമാണ് ഉത്തരകൊറിയ. ഈ പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിനു വിലക്കുണ്ട്. ഈ വിലക്കുകൾ മറികടന്നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്തർവാഹിനിയിൽ നിന്നും ജപ്പാൻ ലക്ഷ്യം വച്ച് ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം ദക്ഷിണകൊറിയ നിരീക്ഷിച്ചിരുന്നു. 500 കിലോമീറ്റർ ദൂരം പിന്നിട്ട മിസൈൽ, ഉത്തരകൊറിയ ഭൂഖണ്ഡാന്തര ആണവമിസൈലുകൾ പ്രയോഗിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയതിന് തെളിവായി വിദഗ്ദ്ധർ വിലയിരുത്തുന്നു.
ജനുവരിയിൽ ഉത്തരകൊറിയ നടത്തിയ നാലാമത്തെ ആണവപരീക്ഷണത്തിനു ശേഷം, ഇതിനോടകം നിരവധി ആണവപരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഇത് ദക്ഷിണ കൊറിയയെക്കൂടാതെ ലോകരാഷ്ട്രങ്ങളെയാകെ ആശങ്കയിലാഴ്ത്തുന്നുണ്ട്.