കണ്ണൂർ: ഇന്ന് സച്ചിൻ ഗോപാൽ നാലാം ബലിദാന ദിനം. 2012 ജൂലൈ 6ന്, കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിനിടെ സച്ചിൻ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ABVP കണ്ണൂർ നഗർ സമിതിയംഗമായ സച്ചിൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സ്കൂളിനു മുന്നിൽ ABVP പ്രവർത്തകർ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്തംബർ 5ന് സച്ചിൻ മരണപ്പെട്ടത്. കണ്ണൂരിലെ ഗോപാലൻ മരുക്കത്തിലിന്റെ മകനായ സച്ചിൻ (21) കണ്ണൂർ മോഡേൺ ഐ.ടി.സി വിദ്യാർത്ഥിയായിരുന്നു. ABVP യുടെ സജീവ പ്രവർത്തകനായിരുന്ന സച്ചിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കരുതി കൂട്ടി അക്രമിക്കുകയായിരുന്നു. കലാലയങ്ങളിലെ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതുകൊണ്ടാണ് ABVP പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് ആക്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ ആണ് ചെങ്ങന്നൂരിൽ വിശാലിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. സച്ചിന്റേയും വിശാലിന്റെയും കേസ് അന്വേഷണത്തിൽ തെളിയുന്നത് കലാലയങ്ങളിൽ മറ നീക്കി പുറത്ത് വരുന്ന മതഭീകരവാദമാണ്. ഇന്ന് കേരളത്തിലാകമാനം ഇത് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ISIS സാന്നിദ്ധ്യം, വിദ്യാർത്ഥികളുടെ തിരോധാനം, ലൗ ജിഹാദ് മുതലായവ ക്യാമ്പസ് ഭീകരവാദത്തിന്റെ സാക്ഷ്യപത്രങ്ങൾ കൂടിയാവുകയാണ്. കലാലയങ്ങളിലെ ഭീകരവാദത്തെ ചെറുക്കുവാനും സർഗ്ഗാത്മക, സൗഹൃദാത്മക സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുവാനും വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ മുൻകൈയ്യെടുക്കേണ്ടതിന്റെ അത്യാവശ്യകതയാണ് ഇത്തരം ഓരോ സ്മൃതിദിനങ്ങളും നമ്മെ ഓർമ്മിപ്പിയ്ക്കുന്നത്.