ഹൃദയത്തിലിടം ചേർന്ന അധ്യാപകരെ മറക്കാതിരിക്കാൻ ഇന്നൊരു ദിനം. അധ്യാപകദിനം. കാർക്കശ്യക്കാരനും കൂട്ടുകാരനുമായ രണ്ടുതലമുറ അധ്യാപകരെക്കണ്ട നിറവുണ്ട് നമ്മുടെ യുവത്വത്തിന്. നന്മ നിറഞ്ഞ നല്ല അധ്യാപകർക്കായി ഈ ഗുരുദക്ഷിണ.
ചുവരോട് ചേർന്ന കറുത്ത ദീർഘചതുരം.
തറയിൽ ചിതറിയ ചോക്കുകഷ്ണകൾ.
കീറിക്കുടലുചാടിയ മായ്പ്പുസഞ്ചി.
മേശപ്പുറത്തെ ഹാജർപുസ്തകം.
ഓടിക്കളിച്ച ഇടനാഴിക്കളങ്ങൾ
കൈതളർത്തിയ എംബോസിഷൻ.
പുരികം വളയ്‌ക്കുന്ന ചൂരൽക്കഷായം.
പിടിതരാത്ത ചോദ്യമായി അധ്യാപകൻ.
പഠനമുറിയിലെ പഴയ ഓർമ്മകൾക്ക്
സുഖമുള്ള വേദനയാണ്.
കടലാസുതാളിൽ അടയിരിക്കുന്ന
മയിൽപ്പീലിത്തുണ്ടിന്‍റെ പേറ്റുനോവിനെക്കാൾ.
ഇത് മാറിയകാലം.
നാലുചുവരുകളുടെ പേടിച്ചൂടിൽ നിന്ന്
പച്ചപ്പുതൊട്ടറിയുന്ന പഠനനേരം.
വാക്കിന്‍റെ വാൾമൂർച്ചയ്‌ക്കപ്പുറം
മധുരിക്കുന്ന അനുഭവങ്ങൾ.
എന്തിനും തയ്യാറായി കുട്ടികൾ.
കൂട്ടുകാരനെപ്പോലെ അധ്യാപകൻ.
രണ്ടുതരം എന്നല്ല രണ്ടുതലമുറ അധ്യാപകർ എന്ന് അടിവരയിടാതെ വയ്യ, നെറ്റ് വന്നിട്ടും തെറ്റ് കൂടിയിട്ടും ശരിയുടെ വഴിച്ചൂട്ട് പിടിച്ച് മുന്നേ നടക്കുകയാണല്ലോ അന്നും ഇന്നും ഇനിയെന്നും അവർ.