ന്യൂഡൽഹി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഇടത് സർക്കാർ അധികാരമേറ്റ ശേഷം വർദ്ധിയ്ക്കുകയാണെന്ന വസ്തുത ഇതു വരെയും തന്റെ ശ്രദ്ധയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിമർശന സ്വഭാഗമുള്ള ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള കഴിവ് മുഖ്യമന്ത്രി ആയി 100 ദിവസം കഴിഞ്ഞ ശേഷവും ശീലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയന്റെ നിലപാടുകൾ. വർദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ എങ്ങനെ സുഗമമാക്കും എന്ന ചോദ്യം മുഖ്യമന്ത്രിയ്ക്ക് സംയമനം നഷ്ടമാക്കി. രാഷ്ട്രീയ പ്രതിയോഗികൾക്ക് മേൽ വീഴുന്ന സി.പി.എമ്മിന്റെ വെട്ടുകളുടെ എണ്ണം വർദ്ധിയ്ക്കുകയാണല്ലോ എന്ന ചോദ്യത്തിന്. അറുപത്തിയേഴിനേക്കാൾ കൂടുതൽ വെട്ടും നമ്മുടെ നാട്ടിൽ ഉണ്ടാവാറുണ്ടല്ലോ, അതു കാണാറില്ലാത്തതുകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സർക്കാർ ഓഫീസുകളിൽ പൂക്കളം ഇടുന്നതുമായി ബന്ധപ്പെട്ട മുൻ പ്രസ്താവനയെ പൂക്കളമിടാൻ താൽപ്പര്യപ്പെടുന്നവർ ഒരു മണിക്കൂർ നേരത്തേ ഓഫീസിലെത്തി പൂക്കളമിട്ടാൽ മതിയല്ലോ എന്നും പിണറായി മയപ്പെടുത്തി. നരേന്ദ്രമോദിയെ തുടർച്ചയായി അനുകരിയ്ക്കുന്നത് സംബന്ധിച്ച ചോദ്യവും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി. വിജിലൻസിനെ രാഷ്ട്രീയ ഉപകരണമാക്കിയിട്ടില്ല. കെ.എം.മാണിയ്ക്കും കെ.ബാബുവിനും എതിരായ നടപടികൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.