ന്യൂഡൽഹി : മുസ്ളിം വ്യക്തിനിയമത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് മുസ്ളിം വ്യക്തിനിയമ ബോർഡ്. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് മുസ്ളിം വ്യക്തി നിയമത്തിന്റെ ഭാഗമാണ് . വ്യക്തിനിയമത്തിൽ മാറ്റം വരുത്താൻ കോടതിക്ക് അധികാരമില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ പറഞ്ഞു.
സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ മുസ്ളിം വ്യക്തി നിയമത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ല. ഭരണഘടനയുടെ അനുവാദത്തോട് കൂടിയാണ് വ്യക്തിനിയമം നിലനിൽക്കുന്നത്. ഇതിനെതിരെയുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്നും ബോർഡ് വ്യക്തമാക്കി.
മുത്തലാഖിനെ എതിർത്തുകൊണ്ട് മുസ്ളിം സ്ത്രീകൾ ഹർജി നൽകിയാൽ അത് നിർത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ളിം സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്നാണ് വിഷയം വീണ്ടും പരിഗണയ്ക്കെടുത്തത് . ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.