ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് പാകിസ്ഥാനിൽ നിരോധനം. ഡി.റ്റി.എച്ച് വഴിയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം പാകിസ്ഥാൻ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി നിരോധിച്ചു. ഇന്ത്യൻ ചാനലുകളുടെ ഡി.റ്റി.എച്ച് ഡീകോഡറുകൾ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കാനും അതോരിറ്റിയുടെ നിർദ്ദേശം. ബലൂചി ഭാഷയിൽ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നതിന്റെ പിന്നാലെയാണ് നിരോധനം.
പാകിസ്ഥാനിൽ ഡി.ടി.എച്ച് സേവനങ്ങൾ നിയന്ത്രിതമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം എന്നാണ് പാകിസ്ഥാൻ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോരിറ്റി ചെയർമാൻ അബ്സർ ആലത്തിന്റെ വിശദീകരണം. ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിരോധിക്കുന്നതായി പാകിസ്ഥാൻ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോരിറ്റിയാണ് അറിയിച്ചത്.
പാകിസ്ഥാനിലെ ചട്ടങ്ങൾ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം നടത്തുന്നതു കൊണ്ടാണ് വിലക്കേർപ്പെടുത്തുന്നതെന്ന് അധികൃതർ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് നിരവധി പ്രേക്ഷകരുടെ പരാതികൾ അതോരിറ്റിക്ക് ലഭിച്ചതായും അവർ പറയുന്നു. ഇന്ത്യൻ ചാനലുകളുടെ ഡികോഡർ വിൽക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് അതോരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 30 ലക്ഷത്തിൽധികം ഇന്ത്യൻ ഡി.ടി.എച്ച് ഡീകോഡറുകൾ പാകിസ്ഥാനിൽ ഉണ്ടെന്നാണ് വിവരം.
എന്നാൽ ബലൂച് ഭാഷയിൽ പ്രക്ഷേപണം ആരംഭിക്കുന്നതിനായി ആകാശവാണിയ്ക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. ഇതിനുള്ള മറുപടിയെന്ന വണ്ണമാണ് ഇന്ത്യൻ ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള പാകിസ്ഥാന്റെ നടപടിയെന്നാന് വിലയിരുത്തൽ. ബലൂചിയിലെ സ്വാതന്ത്ര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തെ തുടർന്നാണ് ബലൂചിസ്ഥാനിൽ പ്രാപ്യമായ വിധത്തിൽ ബലൂച് ഭാഷയിൽ പ്രക്ഷേപണം നടത്താൻ ആകാശവാണി നീക്കമാരംഭിച്ചത്.