ന്യൂഡൽഹി: ഐ.എസിന്റെ തീവ്രവാദ ക്ലാസ്സുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന്, കേരളത്തിൽ നിന്നും ഐ.എസ്സിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നു കരുതപ്പെടുന്ന യാസ്മിൻ അഹമ്മദ് ദേശീയ അന്വേഷണ ഏജൻസിക്കു മൊഴി നൽകി. എൻ.ഐ.എ ചോദ്യം ചെയ്യവേയാണ് യാസ്മിൻ അഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.എസ് പരിശീലകൻ അബ്ദുൾ റാഷിദാണ് കേരളത്തിലെ പരിശീലനത്തിനു നേതൃത്വം കൊടുത്തിരുന്നതെന്നും, ഇതു വരെ അൻപതോളം യുവതീയുവാക്കൾ പരിശീലനം നേടിയതായും ഇവർ വെളിപ്പെടുത്തി. ദായേഷ് ആണ് കേരളത്തിൽ തീവ്രവാദപരിശീലനം നടത്തുന്നത്. 2014 മുതൽ നാൽപ്പതോളം ദായേഷ് അനുഭാവികൾ അറസ്റ്റിലായിട്ടുണ്ട്. കുറേ നാളുകളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യം ഇവിടെ അനുഭവപ്പെട്ടു വരുന്നതായും ദേശീയ അന്വേഷണ ഏജൻസിയുടെ ഇൻസ്പെക്ടർ ജനറൽ അലോക് മിത്തൽ പറഞ്ഞു.
ബിഹാർ സ്വദേശിയായ യാസ്മിൻ അഹമ്മദ് കേരളത്തിലെ പീസ് ഇന്റർനാഷണൽ സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു. ഇതേ സ്കൂളിൽ തന്നെ അദ്ധ്യാപകനായിരുന്ന, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദുമായി അടുത്ത ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞതിനേത്തുടർന്നാണ് യാസ്മിൻ അഹമ്മദിനെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്.
കാസർകോട്ടും, കോഴിക്കോട്ടും താമസിച്ചിരുന്ന യാസ്മിൻ പിന്നീട് ബംഗലുരുവിലേയ്ക്ക് തന്റെ പ്രവർത്തന കേന്ദ്രം മാറ്റിയിരുന്നു. ഡൽഹി വഴി അഫ്ഗാനിസ്ഥാനിലെ കാബൂളിലേയ്ക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യാസ്മിൻ കേരള പൊലീസിന്റെ പിടിയിലാകുന്നത്.