ന്യൂഡൽഹി: 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ രണ്ടാമതെത്തിയ റഷ്യയുടെ ബെസിക് കുദുകോവ് ഉത്തേജകമരുന്നുപയോഗിച്ചെന്ന് കണ്ടെത്തിയതിനേത്തുടർന്ന് മൂന്നാം സ്ഥാനത്ത് വെങ്കലം നേടിയ ഭാരതത്തിന്റെ യോഗേശ്വർ ദത്ത് വെള്ളിമെഡലിന് അർഹത നേടി. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
60 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിലായിരുന്നു യോഗേശ്വർ ദത്ത് വെങ്കലം കരസ്ഥമാക്കിയത്. അതേസമയം ബെസിക് കുദുകോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി ലോക ഉത്തേജകവിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ തെളിയുകയായിരുന്നു.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിമ്പിക് ചാംപ്യനുമായിരുന്ന കുദുകോവ് 2013ൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ റിയോ ഒളിമ്പിക്സിനു മുന്നോടിയായി, 2012ലെ ലണ്ടൻ ഒളിമ്പിക്സിന്റെ സമയം ശേഖരിച്ച സാമ്പിളുകൾ വീണ്ടും പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കുദുകോവ് ഉൾപ്പെടെ അഞ്ചു താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
ഇതോടെ സുശീൽ കുമാറിനു ശേഷം ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ സ്വന്തമാക്കുന്ന താരമായി യോഗേശ്വർ ദത്ത് മാറി. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനേത്തുടർന്ന് ബെസിക് കുദുകോവിനെ അയോഗ്യനാക്കിയതായി ഐ.ഒ.സി അറിയിച്ചു.
തനിക്കു ലഭിച്ച മെഡൽ തന്റെ രാജ്യത്തിനു സമർപ്പിക്കുന്നതായി യോഗേശ്വർ ദത്ത് ട്വിറ്ററിൽ കുറിച്ചു.