കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുട്രാക്കുകളിലൂടെയും ട്രെയ്നുകള്‍ ഓടിത്തുടങ്ങും. നാളെയോടെ സാധാരണ നിലയില്‍ ഗതാഗതം പുനഃസ്ഥാപിക്കും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്.
അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ ബോഗികള്‍ പാളത്തില്‍ നിന്നും മാറ്റി. ഇന്ന് ഉച്ചയ്ക്കു ശേഷം ഇരു ട്രാക്കുകളിലൂടെയും ട്രെയിൻ സര്‍വീസ് നടത്തുമെങ്കിലും നാളെ മുതലാകും സാധാരണ നിലയില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുക.
ട്രെയിൻ പാളം തെറ്റിയതോടെ നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ഇന്നലെ മാത്രം 21 ട്രെയിനുകള്‍ റദ്ദാക്കി. ഇന്നും ഇതുവഴി പതിവായി സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും സര്‍വീസ് നടത്തില്ല. എറണാകുളം-മെമു ട്രെയിൻ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. എറണാകുളം-ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ്, ഗുരുവായൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം-നിലമ്പൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, പുനലൂര്‍-എറണാകുളം ട്രെയ്നുകളും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു.
അപകടം കാരണം പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ ഒരു സ്ത്രീക്കു പരുക്കേറ്റിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ മധ്യകേരളത്തിലെ ട്രെയിൻ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
അഞ്ഞൂറോളം റെയിൽവെ ജീവനക്കാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി അപകടത്തില്‍പ്പെട്ട പന്ത്രണ്ട് ബോഗികളും പാളത്തില്‍ നിന്നും മാറ്റി. ഇതോടെ ഇരുട്രാക്കുകളും വഴി ട്രെയിൻ ഗതാഗതത്തിനു സജ്ജമായി. അപകടം അട്ടിമറിയല്ലെന്ന് റെയിൽവെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമൊണ് നിഗമനം.