തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്ന ക്യാംപയിൻ ശ്രദ്ധേയമാകുന്നു. ശബരിമല ദർശനത്തിന് കാത്തിരിക്കാൻ തയ്യാറാണെന്നും, ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിക്കും വിശ്വാസികളായ സ്ത്രീകൾ കൂട്ടുനിൽക്കില്ലെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന വിശ്വാസികളായ സ്ത്രീകളുടെ കൂട്ടായ്മയാണ് ‘റെഡി ടു വെയിറ്റ് ‘ ക്യാംപയിനിന് പിന്നിൽ. ശബരിമലയിൽ യുവതികളായ സ്ത്രീകളെ കയറ്റണമെന്ന പ്രചാരണത്തിന്റെ പൊളളത്തരം തുറന്നുകാട്ടുകയാണ് ക്യംപയിനിന്റെ ലക്ഷ്യം.
ശബരിമലയിൽ സ്ത്രീകൾക്ക് നിയന്ത്രണം മാത്രമാണ് ഉളളത്, നിരോധനം നിലവില്ലില്ലെന്നും ‘കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന ബാനറുകൾ’ ഉയർത്തിപ്പിടിച്ച് വനിതകൾ വ്യക്തമാക്കുന്നു. വിശ്വാസികളായ സ്ത്രീകൾ ക്ഷേത്രാചാരങ്ങൾ അട്ടിമറിക്കാൻ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും, ശബരിമല ദർശനത്തിന് കാത്തിരിക്കാൻ തയ്യാറാണെന്നും പറയുന്നു.
ശബരിമലയിൽ നിലവിലുളള ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം. അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകളും, സെമിറ്റിക് മതങ്ങളുടെ വക്താക്കളും, നിക്ഷിപ്ത താത്പര്യക്കാരും ശബരിമല വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്ത്രീ കൂട്ടായ്മ ആഹ്വാനം ചെയ്യുന്നു.
പ്രചാരണത്തിന് ഫേസ്ബുക്കിൽ ഉൾപ്പെടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആർഎസ്എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാർ ഉൾപ്പടെയുളള നിരവധി പ്രമുഖർ വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായി.