ന്യൂഡല്‍ഹി: സഹപാഠിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇടതു വിദ്യാര്‍ഥി സംഘടനാ നേതാവിനെ ജെഎന്‍യുവില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഐസയുടെ നേതാവും ഗവേഷണ വിദ്യാര്‍ഥിയുമായ അന്മോല് രത്തനെ ആണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പെണ്‍കുട്ടി നല്കിയ പരാതി പരിഗണിച്ചാണ് സര്‍വ്വകലാശാലയുടെ നടപടി. സസ്പെന്ഷന് പിന്‍വലിക്കുന്നത് വരെ ക്യാമ്പസില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഹോസ്റ്റലിലോ ക്യാമ്പസിലോ അഭയം നല്‍കുന്നവര്‍ക്കെതിരേയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഇത്തരം ഗൗരവമായ പരാതി ഉയര്‍ന്നിട്ടും അന്മോല് രത്തനെതിരേ നടപടി സ്വീകരിക്കാത്ത സര്‍വ്വകലാശാല അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വ്വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
ഒരു സിനിമയുടെ സിഡി ലഭ്യമാണോയെന്ന് ചോദിച്ച് പെണ്‍കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് കൈവശം ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ രത്തന്‍ ലഹരി വസ്തുക്കള്‍ കലര്‍ന്ന പാനീയം നല്കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അറസ്റ്റില്‍ നിന്ന് ഒഴിവായി നടന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ നിലവില്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന എ.ഐ.എസ്.എയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു പ്രതിയായ അന്മോല് രത്തന്‍.