കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയതിനെതുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. 20ലേറെ ട്രെയിനുകളാണ് റെയിൽവ റദ്ദാക്കിയത്. അതേസമയം, അപകടത്തിൽ അട്ടിമറി ശ്രമമില്ലെന്ന് റെയിൽവേ അഡീഷണൽ ജനറൽ മാനേജർ പ്രദീപ്കുമാർ മിശ്ര വ്യക്തമാക്കി.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റിയതിനെ തുടർന്ന് ആയിരക്കണക്കിന് ജനങ്ങളാണ് പെരുവഴിയിലായത്. തിരുവനന്തപുരം- ഗുരുവായൂർ, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി, ആലപ്പുഴ-എറണാകുളം പാസഞ്ചർ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.
പുറപ്പെട്ട പല ട്രെയിനുകളുടേയും യാത്ര പാതി വഴിയിൽ അവസാനിപ്പിക്കും. കറുകുറ്റി വഴികടന്നു പോകേണ്ടിയിരുന്ന ആറ് ദീർഘദൂര ട്രെയിനുകൾ തിരുനൽവേലി-ഈറോഡ് റൂട്ട് വഴി തിരിച്ചുവിട്ടു. അതേസമയം, റെയിൽവേ അഡീഷണൽ ജനറൽ മാനേജർ പ്രദീപ്കുമാർ മിശ്ര സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിൽ അട്ടിമറി ശ്രമമില്ലെന്നും വൻ അപകടമാണ് ഒഴിവായതെന്നും മിശ്ര പ്രതികരിച്ചു. നാളെ രാവിലെയോടെ ഗതാഗതം പൂർണ്ണമായും പുന:സ്ഥാപിക്കാനാകുമെന്നും മിശ്ര പറഞ്ഞു. ടിക്കറ്റിന് ഈടാക്കിയ പണം യാത്രക്കാർക്ക് തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.