കാസർകോട്: ബേഡകത്ത് നൂറിലധികം വിമതര്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടും വിമത പ്രശ്നം രൂക്ഷമായി തുടരുന്നു. പാര്‍ട്ടി വിട്ടവരേക്കാള്‍ അസംതൃപ്തര്‍ ഇപ്പോഴും പാര്ട്ടിയിലുള്ളതായാണ് വിവരം. ഇവരെ അനുനയിപ്പിക്കാനും രാഷ്ട്രീയ വിശദീകരണത്തിനുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നാളെ(തിങ്കളാഴ്ച) ബേഡകത്തെത്തും.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് 107 വിമതര്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നത്. വര്‍ഷങ്ങളായി ബേഡകം ഏരിയാ കമ്മറ്റിയിലുള്ള നീറുന്ന പ്രശ്നങ്ങളുടെ അനന്തര ഫലമായാണ് പി.ഗോപാലന് മാസ്റ്ററുടെ നേതൃത്വത്തില്‍ വിമതര്‍ സി.പി.ഐയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഗോപാലന് മാസ്റ്ററുമായി നേരിട്ട് സംസാരിച്ചിട്ടും വിഷയം പരിഹരിക്കാനായില്ല. തുടര്‍ന്ന് 100ലധികം വിമതര്‍ ഒറ്റക്കെട്ടായി പാര്‍ട്ടി വിട്ടത് സി.പി.എം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.
എങ്കിലും പ്രശ്നങ്ങള്‍ താൽക്കാലികമായി കെട്ടടങ്ങിയെന്നായിരുന്നു സി.പി.എം ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ വിശ്വാസം. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന കൃഷ്ണപിള്ള ദിനാചരണത്തില്‍ വിഭാഗീയത മറ നീക്കി പുറത്തു വന്നു. രാവിലെ ഏരിയാ സെക്രട്ടറി സി.ബാലനും സംഘവും എത്തുന്നതിന് മുമ്പ് തന്നെ ബ്രാഞ്ച് സെക്രട്ടറി അമ്പുവിന്റെ നേതൃത്വത്തില്‍ അസംതൃപ്തര്‍ ചെങ്കൊടി ഉയര്‍ത്തി കൃഷ്ണപിള്ള ദിനം ആചരിച്ചു. ഇത് സി.പി.എം നേതൃത്വത്തില്‍ അമ്പരപ്പുണ്ടാക്കിയെങ്കിലും ഏറെ കരുതലോടെ കുറ്റിക്കോലിലെ ഏരിയാ കമ്മറ്റി ഓഫീസിലാണ് ഔദ്യോഗിക വിഭാഗം പിന്നീട് ദിനാചരണം നടത്തിയത്.
ഈ സംഭവത്തിലൂടെ നിരവധി വിമതര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുവെന്ന് ജില്ലാ നേതൃത്വത്തിന് നേരിട്ട് ബോദ്ധ്യമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമതര്‍ പാര്‍ട്ടി വിടുന്നതൊഴിവാക്കാനാണ് ബേഡകത്ത് സംസ്ഥാന സെക്രട്ടറിയെ തന്നെ നേരിട്ടെത്തിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചത്.
നാളെ വൈകുന്നേരം 3 മണിക്ക് കുറ്റിക്കോലില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കുക.