തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഉത്തരവായി. വിജിലൻസ് എസ്.പി ആർ.സുകേശന്റെ ഹർജ്ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
ബാർ കോഴ കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി കൃത്രിമം കാട്ടിയെന്നും, കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചുവെന്നും സുകേശൻ വെളിപ്പെടുത്തിയിരുന്നു. മാണിക്കെതിരേ നൽകപ്പെട്ട മൊഴികൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിൽ നിന്ന് ശങ്കർ റെഡ്ഡി ഒഴിവാക്കുകയായിരുന്നു.
ബാർ ലൈസൻസ് ലഭിക്കുന്നതിനായി കെ.എം മാണിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും അതിൽ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപ മാണി കൈപ്പറ്റിയതിന് തെളിവുണ്ടെന്നും സുകേശന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തെളിവുകൾ തള്ളിക്കളയുകയും, മാണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെടറ്റ് താൻ നൽകിയ വസ്തുതാറിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തെന്ന് സുകേശൻ പറഞ്ഞു. അതേസമയം, തിരുത്തലുകൾക്കു ശേഷം മാണിക്കെതിരേ കേസെടുക്കാൻ തക്ക തെളിവില്ലെന്ന റിപ്പോർട്ടാണ് ശങ്കർ റെഡ്ഡി കോടതിയിൽ സമർപ്പിച്ചതെന്നും സുകേശൻ ഹർജ്ജിയിൽ ആരോപിച്ചിരുന്നു.