ന്യൂഡൽഹി : മുസ്ളിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പിൽ പറയുന്ന വിവാഹ മോചന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും . മുത്തലാഖ് ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രത്ത് ജഹാൻ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
മുത്തലാഖ് ഏകപക്ഷീയമാണെന്നും അത് മുസ്ളിം വനിതയുടെ സ്വത്തവകാശത്തെയും കുട്ടികളിലുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഓൾ ഇന്ത്യ മുസ്ളിം പേഴ്സണൽ ലോ ബോർഡിനും ബന്ധപ്പെട്ട മറ്റുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്
ഇതാദ്യമായല്ല മുസ്ളിം വ്യക്തിനിയമത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുന്നത് . ഉത്തരഖണ്ഡിലെ രാഷ്ട്രവാദി മുസ്ളിം മഹിള സംഘ് എന്ന സംഘടനയും സൈരബാനു തുടങ്ങിയ വനിതകളും മുത്തലാഖിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഓൾ ഇന്ത്യ മുസ്ളിം വിമൻ പേഴ്സണൽ ലോ ബോർഡ് അദ്ധ്യക്ഷ ഷയിസ്ത അംബർ മുത്തലാഖ് നിരോധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു .