കാബൂൾ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാൻ ആണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡൻഷ്യൽ ഓഫീസ് ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ പതിനാറു പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനങ്ങളും, വെടിയൊച്ചകളും കോളേജ് കാമ്പസിനെ അക്ഷരാർത്ഥത്തിൽ വിറപ്പിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാലിത് താലിബാൻ മോഡൽ ആക്രമണമാണെന്നാണ് പ്രാഥമികവിലയിരുത്തൽ. ആക്രമണത്തിൽ എട്ടു വിദ്യാർത്ഥികളടക്കം പതിനാറു പേർ കൊല്ലപ്പെട്ടു. അൻപത്തിമൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രാലയ വക്താവ് വഹീദ് മാജ്രോ മാദ്ധ്യമങ്ങളോടു പറഞ്ഞു.
രാത്രിയിലുടനീളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെ നൂറു കണക്കിനു വിദ്യാർത്ഥികളെയാണ് രക്ഷപെടുത്തിയത്. ക്ലാസ് മുറികളിൽ അഭയം പ്രാപിച്ച വിദ്യാർത്ഥികൾ ബഞ്ചുകളും, ഡസ്കുകളും ഉപയോഗിച്ച് ബാരിക്കേഡ് തീർത്താണ് അക്രമികൾ ഉള്ളിൽ പ്രവേശിക്കുന്നത് തടഞ്ഞത്.