ന്യൂഡൽഹി: ചർച്ച ചെയ്യേണ്ടത് കശ്മീരിനേക്കുറിച്ചല്ല, ഭീകരവാദത്തേക്കുറിച്ചാണെന്ന് പാകിസ്ഥാനെ ഓർമ്മിപ്പിച്ച് ഭാരതം. കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള പാകിസ്ഥാന്റെ ക്ഷണത്തോടു പ്രതികരിക്കുകയായിരുന്നു ഭാരതം. പാകിസ്ഥാൻ അതിർത്തി കടന്നു നടത്തുന്ന തീവ്രവാദ-വിധ്വംസകപ്രവർത്തനങ്ങളേക്കുറിച്ചു ചർച്ച ചെയ്യാനാണ് ഭാരതത്തിനു താൽപര്യമെന്നു ചൂണ്ടിക്കാട്ടി ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ പാകിസ്ഥാനു കത്തു നൽകി.
ആഗസ്റ്റ് പതിനഞ്ചു മുതൽ രണ്ടാം തവണയാണ് കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് പാകിസ്ഥാൻ ഭാരതത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ രണ്ടാം തവണയും ഭാരതം ഇതു നിരസിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറിയുടെ കത്ത്, ഭാരതത്തിന്റെ ഹൈക്കമ്മീഷണർ ബാംബ്വാലെ പാകിസ്ഥാൻ വിദേശകാര്യസെക്രട്ടറിക്കു കൈമാറിയതായാണ് വിവരം.