ബംഗലുരു: റിയോ ഒളിമ്പിക്സിൽ പങ്കെടുത്തു തിരിച്ചെത്തിയ മലയാളി അത്ലറ്റ് ഒ.പി.ജെയ്ഷയുടെ രക്തസാമ്പിൾ പരിശോധനയിൽ എച്ച്.1 എൻ.1 വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. തിരികെയെത്തുമ്പോൾ ജെയ്ഷയ്ക്ക് ശരീരവേദന രൂക്ഷമായിരുന്നു. സിക വൈറസ് ബാധയെന്ന സംശയത്തിലാണ് ചികിത്സ തേടിയത്. എന്നാൽ എച്ച്.1 എൻ.1 ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ജെയ്ഷയോടൊപ്പം താമസിച്ചിരുന്ന സുധാ സിംഗിനും എച്ച്.1 എൻ.1 സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം കഴിഞ്ഞിരുന്ന കവിതാ റൗത്തും വൈറസ് ബാധയേറ്റെന്ന ഭീതിയിൽ ചികിത്സ തേടി.
മത്സരവേദിയിൽ ജെയ്ഷ കുഴഞ്ഞു വീണിരുന്നു. ഇതെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്സിൽ നിന്നു തിരിച്ചെത്തിയ ജെയ്ഷ, മത്സരത്തിനിടെ കുടിവെള്ളമെത്തിക്കാൻ പോലും ടീം അധികൃതർ തയ്യാറായില്ലെന്നു പരാതിപ്പെട്ടത് വിവാദമായിരുന്നു. അതേസമയം ജെയ്ഷ വെള്ളം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ടീം അധികൃതരുടെ വിശദീകരണം. ജെയ്ഷയുടെ ആരോപണം സംബന്ധിച്ച് കേന്ദ്രകായികമന്ത്രാലയം നിയോഗിച്ച് രണ്ടംഗസമിതി അന്വേഷിക്കും.