ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വച്ച് പി.എച്ച്.ഡി വിദ്യാർത്ഥിനിയെ ലഹരിപാനീയം നൽകി ബലാത്സംഗം ചെയ്ത ഇടതു യൂണിയൻ നേതാവ് കുറ്റകൃത്യം ചെയ്ത ശേഷം യുവതിയെ 13 പ്രാവശ്യം ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.
ഇരുപത്തിയൊൻപതുകാരനായ അൻമോൽ രത്തൻ ഇടതുപക്ഷ വിദ്യാർത്ഥിയൂണിയനായ എ.ഐ.എസ്.എയുടെ മുൻനിര നേതാവാണ്. യുവതി പൊലീസിൽ പരാതി നൽകിയതു മുതൽ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇരുപത്തിയെട്ടുകാരിയായ യുവതി ഇന്നു മജിസ്ട്രേറ്റിനു മുൻപാകെ തന്റെ മൊഴി രേഖപ്പെടുത്തി. ഒരു സിനിമയുടെ സി.ഡി ലഭ്യമാണോ എന്നു ചോദിച്ച് യുവതി ഫേസ്ബുക്കിലിട്ട പോസ്റ്റിനെത്തുടർന്ന് അതു നൽകാമെന്നു പറഞ്ഞ് രത്തൻ വാട്ട്സ് ആപ്പിൽ മെസ്സേജയച്ച് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ലഹരി കലർത്തി നൽകിയ പാനീയം കുടിച്ചതിനാൽ താൻ അർദ്ധബോധാവസ്ഥയിലായിരുന്നെന്നും, രത്തന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ തനിക്കായില്ലെന്നും യുവതി പറഞ്ഞു. സംഭവശേഷം പതിമൂന്നു പ്രാവശ്യം തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. യുവതി ആക്രമണത്തിനിരയായ വിവരം പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.
അതേസമയം രത്തൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജ്ജി കോടതി ഈ മാസം 27നു പരിഗണിക്കും. അതിനു മുൻപായി രത്തനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണു തങ്ങളെന്ന് പൊലീസ് അറിയിച്ചു.
ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയർത്തിയിരുന്ന എ.ഐ.എസ്.എയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു പ്രതിയായ അൻമോൽ രത്തൻ.