ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി ആർ.എസ്.എസിനെ കുറ്റപ്പെടുത്തിയ തന്റെ നിലപാട് കോടതിയിൽ മാറ്റിപ്പറഞ്ഞ് രാഹുൽ ഗാന്ധി. ഗാന്ധിവധവുമായി ആർ.എസ്.എസിനെ ബന്ധപ്പെടുത്തിയതിനെതിരേ ആർ.എസ്.എസ്. മഹാരാഷ്ട്രയിലെ ഭിവാണ്ഡി മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയിരുന്നു. ഈ കേസിലാണ് രാഹുൽ ഗാന്ധി നിലപാടു മാറ്റി സത്യവാങ്മൂലം സമർപ്പിച്ചത്.
ആർ.എസ്.എസുമായി ബന്ധമുള്ള ചിലരെന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും, ആർ.എസ്.എസിന് ഗാന്ധിവധവുമായി ബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നുമാണ് രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ വിശദീകരിച്ചത്.
2014ൽ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വേളയിലാണ് രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരേ അപകീർത്തികരമായ പരാമർശമുന്നയിച്ചത്. സംഘടനയ്ക്കെതിരേ അപവാദപ്രചാരണം നടത്തിയ രാഹുൽ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നൽകിയിരുന്നു. രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ നിലപാടു മാറ്റിപ്പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയത്.
തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞയാഴ്ചയും പ്രഖ്യാപിച്ച രാഹുൽ ഗാന്ധി കോടതിയിൽ സ്വീകരിച്ച വിപരീതനിലപാട് കോൺഗ്രസ്സിനാകെ തിരിച്ചടിയായിരിക്കുകയാണ്. കേസിൽ ആർ.എസ്.എസിന്റെ നിലപാടറിഞ്ഞ ശേഷം കോടതി അന്തിമവിധി പ്രഖ്യാപിക്കും.