ന്യൂഡൽഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷണവിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കുറ്റക്കാരനല്ലെന്ന് കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രാലയം ചുമതലപ്പെടുത്തിയ കമ്മീഷൻ കണ്ടെത്തി. വിഷയത്തിൽ വി.സി. അപ്പാ റാവു നിരപരാധിയാണെന്നും, കോളേജ് ഭരണസമിതിയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ.
കമ്മീഷൻ റിപ്പോർട്ട് കോളേജ് ഭരണസമിതിയേയും, വൈസ് ചാൻസലറേയും കുറ്റവിമുക്തനാക്കിയതായി മാനവശേഷിമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ആഗസ്റ്റ് ആദ്യ ആഴ്ചയിൽ യു.ജി.സിയ്ക്കു മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ രോഹിത് വെമുല ദളിത് വിഭാഗത്തിൽ പെട്ടയാളല്ലെന്നും പറയുന്നുണ്ട്.