ക്വറ്റ: പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുറന്നുകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദി നേതാക്കള്‍ക്കെതിരേ പാകിസ്ഥാന് കേസെടുത്തു. ബലൂചിസ്ഥാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹാംദലഗ് ബുഗ്തി, ഹര്‍ബിയര്‍ മാരി, ബാനൂക് കരിമ ബലൂച് തുടങ്ങിയ നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്.
പാകിസ്ഥാനെതിരേ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ തടസപ്പെടുത്തിയെന്നും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ അഞ്ചോളം പൊലീസ് സ്റ്റേഷനുകളിലായി പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് വിശദീകരണം. പാകിസ്ഥാനില്‍ കടന്നുകയറാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇവര്‍ ആവശ്യപ്പെട്ടുവെന്ന് ഉള്‍പ്പെടെയുളള ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ബലൂചിസ്ഥാനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. തുടര്‍ന്നാണ് നരേന്ദ്രമോദിയുടെ വാക്കുകളെ പിന്തുണച്ച് ബലൂച് നേതാക്കള്‍ എത്തിയത്. ബലൂചിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ മോദിയുടെ വാക്കുകള്‍ സഹായിച്ചതായി ചൂണ്ടിക്കാട്ടിയ നേതാക്കള്‍ അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. ഇതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.
പാകിസ്ഥാന് ശിക്ഷാ നിയമത്തിലെ 120, 121, 123, 353 സെക്ഷനുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രസ്താവന പാകിസ്ഥാനില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹാമിദ് കര്‍സായി അടക്കമുള്ള ലോകനേതാക്കളും അയല്‍രാജ്യമായ ബംഗ്ലാദേശും നരേന്ദ്രമോദിയുടെ വാക്കുകളെ പിന്തുണച്ചത് അന്താരാഷ്ട്ര തലത്തിലും പാകിസ്ഥാന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.