ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കർശന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ പുതിയ റിക്രൂട്ട്മെന്റ് തന്ത്രങ്ങളുമായി അൽ ഖായ്ദ രംഗത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തീവ്രവാദത്തിലേക്ക് ആളെ കൂട്ടുന്നതിനായി അൽ ഖായ്ദ ഓൺലൈൻ പൊതു സമ്പർക്ക ഡെസ്ക് സ്ഥാപിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അൽ ഖായ്ദയിലേക്ക് ആളെ ചേർക്കുന്നതിനായി തമിഴിൽ മൂന്ന് പേജ് വരുന്ന പ്രസിദ്ധീകരണം ഓൺലൈനിൽ പ്രചരിപ്പിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കർശന നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് പുത്തൻ തന്ത്രങ്ങളുമായി അൽ ഖായ്ദ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തീവ്രവാദത്തിലേക്ക് ആളെക്കൂട്ടുന്നതിനായി ഓൺലൈൻ പൊതുസമ്പർക്ക ഡസ്ക് ആരംഭിച്ചതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കശ്മീരിൽ ഈയിടെ കൊല്ലപ്പെട്ട തീവ്രവാദി ബുർഹാൻ വാനിയുടെ മരണത്തെ മഹത്വവത്കരിക്കുന്ന മൂന്ന് പേജോളം വരുന്ന ലഖുലേഖ ഇതിന്റെ ഭാഗമായി ഓൺലൈനിൽ പ്രചരിപ്പിച്ചതായും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ നിരവധി അനുകൂല സംഘടനകൾ അൽ ഖായ്ദക്കും, ലഷ്കർ എ തയ്ബയ്ക്കും ഉണ്ടെങ്കിലും സർക്കാരും, രഹസ്യാന്വേഷണ ഏജൻസികളും കർശന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ ഇവയുടെ പ്രവർത്തനം മന്ദീഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീവ്രവാദ സംഘടനകൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ പരിശീലന സൗകര്യങ്ങളാണ് അൽ ഖായ്ദക്കും, ലഷ്കർ എ തോയ്ബക്കും ഉള്ളത്. മാത്രമല്ല ഇസ്ലാം മത വിശ്വാസികളിൽ കടുത്ത ഭീതി സൃഷ്ടിക്കുന്നതിനു ലക്ഷ്യം വച്ചുള്ള പ്രവർത്തങ്ങളാണ് അൽ ഖായ്ദ കൈക്കൊള്ളുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.