വിമാനത്താവളത്തിൽ ഒരിക്കലും അനുവദിക്കാത്ത വസ്തുവാണ് തോക്ക്. എന്നാൽ, സർക്കാർ തന്നെ അതിന് അനുമതി തന്നാലോ? അതെ. വിഖ്യാതമായ എകെ 47 തോക്കുകൾ നിർമ്മിക്കുന്ന കലാഷ്നിവോക് കമ്പനി മോസ്കോ വിമാനത്താവളത്തിൽ തോക്ക് വിൽപനയ്ക്ക് തയ്യാറെടുക്കുകയാണ്. വെടിയുതിർക്കാൻ കഴിയുന്ന തോക്കുകളല്ല, തോക്കിന്റെ മാതൃകകളാണെന്ന് മാത്രം.
റഷ്യൻ തലസ്ഥാനത്തെ ഷെരമെറ്റ്യെവ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കലാഷ്നിക്കോവ് തോക്കുകളുടെ മാതൃക വിൽക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ തോക്കായ ak47 തോക്ക് ഉൾപ്പടെയുളളവയുടെ മാതൃകകളാകും വിൽപനയ്ക്ക് വെക്കുക. പ്ലാസ്റ്റിക് നിർമ്മിതമാകും ഇവ എന്ന് കലാഷ്നിക്കോവ് കമ്പനി പറയുന്നു.
അയൽരാജ്യമായ ഉക്രൈനിൽ ആക്രമണം നടത്തുന്നു എന്നാരോപിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും കഴിഞ്ഞ വർഷം റഷ്യക്ക് ഉപരോധം ഏർപ്പെടുത്തി. ഇതെ തുടർന്ന് കലാഷ്നിക്കോവ് തോക്കുകളുടെ വിൽപന 80 ശതമാനം കുറഞ്ഞു. ഈ തിരിച്ചടിയിൽ നിന്ന് കരകയറാനാണ് AK47ന്റെയും മറ്റ് തോക്കുകളുടെ മാതൃക സാധാരണക്കാർക്ക് വിൽക്കുന്നത്. തോക്കുകൾക്ക് പുറമെ T SHIRTകളും പേനകളും കലാഷ്നിക്കോവ് ഷോപ്പിൽ വിൽക്കപ്പെടും.
രണ്ടാം ലോകമഹായുദ്ധത്തിനിടെ മിഖായേൽ കലാഷ്നിക്കോവ് എന്ന സൈനികൻ വികസിപ്പിച്ചതാണ് AK 47 തോക്കുകൾ. കലാഷ്നിക്കോവ് തോക്കുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ചപ്പോൾ റഷ്യൻ സർക്കാരും അതിൽ പങ്കാളിയായി. ലോകത്തെ ഏറ്റവും അപകടകരമായ ഭീകരസംഘടന മുതൽ ഏറ്റവും മികച്ച സൈനിക ശക്തി വരെ ഉപയോഗിക്കുന്നത് കലാഷ്നിക്കോവ് തോക്കുകളാണ്.
എന്നാൽ, ഇപ്പോഴത്തെ തോക്ക് വിൽപനയിലെ കുറവ് മൂലം കലാഷ്നിക്കോവ് കമ്പനിയും റഷ്യൻ സർക്കാരും പ്രതിസന്ധിയിലാണ്. സാധാരണക്കാർക്ക് സ്വയരക്ഷയ്ക്കുളള തോക്കുകളും ഫാഷൻ വസ്ത്രങ്ങളും മറ്റും വിറ്റ് കമ്പനിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനുളള ശ്രമത്തിലാണ് അധികൃതർ.