കാസർകോഡ് : നാദാപുരത്ത് മുസ്ലീംലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.എം ഷാജി എംഎല്‍എ. ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാന്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കാസർകോഡ് പറഞ്ഞു.
മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പൊതുപരിപാടിയിലാണ് മുഖ്യമന്ത്രിക്കെതിരെ കെ.എം ഷാജി എംഎല്‍എ ആരോപണമുന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്‍ഡിഎഫിനെ കൂട്ടുപിടിക്കുന്ന പിണറായിക്ക് ഐഎസിനെയും തീവ്രവാദത്തെയും എതിര്‍ക്കാന്‍ അവകാശമില്ല. എന്‍ഡിഎഫും സിപിഎമ്മുമായുള്ള ബന്ധത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഐഎസിന്റെ പ്രവര്‍ത്തനത്തിന് പോകുന്ന മുസ്ലീം ചെറുപ്പക്കാര്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് നടത്തുന്നത്. സ്വര്‍ഗ്ഗം സിറിയയിലല്ല, സ്വന്തം കുടുംബത്തിലാണ്. എന്‍ഡിഎഫിന്റെയും ഐഎസിന്റെയും വലയില്‍ വീഴാതിരിക്കാന്‍ മുസ്ലീം യുവാക്കള്‍ ജാഗരൂകരായിരിക്കണമെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകരോട് കെ.എം.ഷാജി ആഹ്വാനം ചെയ്തു.