ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമയുമായി ഇൻഡിക്ലൈൻ എന്ന സംഘടനയുടെ വേറിട്ട പ്രതിഷേധം.
സാൻഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ്, ക്ലെവർലാൻഡ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലാണ് ട്രംപിന്റെ പൂർണ്ണകായ നഗ്നപ്രതിമയുമായി പ്രതിഷേധക്കാരെത്തിയത്. ട്രംപിന്റെ വിദ്വേഷാത്മകമായ പ്രസംഗങ്ങൾക്കെതിരെയാണ് പ്രതിഷേധമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഇവർ സ്ഥാപിച്ച പ്രതിമകൾ അധികൃതർ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണനടപടികൾ ആരംഭിച്ചതു മുതൽ ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റണും തമ്മിലുള്ള വാഗ്പോരുകൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ചൂടു പിടിക്കുമ്പോൾ വേറിട്ട തന്ത്രങ്ങൾ പയറ്റുകയാണ് ഇരുസ്ഥാനാർത്ഥികളുടെയും പാർട്ടികളും അവരെ പിൻതുണയ്ക്കുന്ന ഇതര സംഘടനകളും.