പമ്പ: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും. ശബരിമല നട ദിവസവും തുറക്കുന്ന കാര്യവും ദര്‍ശനത്തിന് തിരുപ്പതി മോഡലില്‍ പണം നല്കി ടിക്കറ്റ് ഏര്പ്പെടുത്തണമെന്നുമുളള നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചത്.
ആര്‍ക്കെങ്കിലുമൊക്കെ കയറി ശബരിമലയെ ഭരിച്ചുകളയാമെന്ന് ധാരണയുണ്ടെങ്കില്‍ തങ്ങള്‍ കൈക്കൂലിക്കാരും കള്ളന്മാരും അല്ലെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന അമ്പലം തുറക്കാമെന്ന് ഏത് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് ചോദിച്ചു. ധ്യാനരൂപത്തിലാണ് അയ്യപ്പന്റെ പ്രതിഷ്ഠ. ആ ധ്യാനത്തിന് ഭംഗം വരുന്ന രീതിയില്‍ എല്ലാ ദിവസവും നട തുറക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവും ആചാരവും ഭക്തജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. എന്നാല്‍ ഭക്തരല്ല അക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അതിന് സാധാരണ രീതിയിലുളള ചില സമ്പ്രദായങ്ങള്‍ ഉണ്ടെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയത്തില്‍ പരുക്കനായി പറയുന്ന രീതി പലര്‍ക്കും ഉണ്ടാകും. താനും അത്ര മോശമല്ല. എന്നാല്‍ അങ്ങനെ പറഞ്ഞുതീര്‍ക്കാന്‍ അല്ലല്ലോ ഇവിടെ കൂടിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
മന്ത്രിമാരായ എ.കെ ശശീന്ദ്രന്, കെ.കെ ശൈലജ, മാത്യു ടി തോമസ്, കെ.ടി ജലീല്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം അവലോകന യോഗത്തില്‍ പങ്കെടുത്തു. ശബരിമലയുടെ സമഗ്രവികസനവും സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങളും വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
ദേശീയപാതയില്‍ അന്‍പത് കിലോമീറ്റര്‍ ഇടവിട്ട് തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ യാത്രാഭവനുകള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് സമീപം ഒരു വിമാനത്താവളം ആലോചിക്കേണ്ടതായിട്ടുണ്ട്. ശുചിത്വത്തിന് ഊന്നല്‍ നല്കി ഹരിതമേഖലയായി പ്രഖ്യാപിക്കണമെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള സാധനങ്ങള്‍ നിരോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല നട ദിവസവും തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ അയ്യപ്പഭക്തര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.