ന്യൂഡൽഹി: ഇന്ത്യയുടെ മകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ ആശംസകളും നേർന്നു. സാക്ഷി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാജ്യം തന്നിലർപ്പിച്ച വിശ്വാസം നിറവേറ്റാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു മെഡൽ നേടിയ ശേഷമുള്ള സാക്ഷിയുടെ ആദ്യപ്രതികരണം. ഒളിമ്പിക്സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയാണ് സാക്ഷി.
കർണം മല്ലേശ്വരി, സൈന നെവ്ഹാൾ, മേരി കോം… ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സ് ചരിത്രത്തിൽ മെഡൽ നേടിയിട്ടുള്ള വനിതാ രത്നങ്ങളാണിവർ. ഇവർക്കൊപ്പം ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സാക്ഷി മാലിക്. ഒളിമ്പിക് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി.
രാജ്യം തന്നിലർപ്പിച്ച സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് സാക്ഷി മാലിക്ക് പ്രതികരിച്ചു.
ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ് ഈ ഇരുപത്തിമൂന്നുകാരി സ്വന്തമാക്കിയത്. കെ.ഡി.യാദവും യോഗേശ്വർ ദത്തും മെഡൽ നേടിയപ്പോൾ, സുശീൽ കുമാർ രണ്ട് വട്ടം മെഡൽ പട്ടികയിൽ ഇടം പിടിച്ചു.
2014 ലെ ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും, 2015ൽ ദോഹയിൽ നടന്ന സീനിയർ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും ഈ ഹരിയാന സ്വദേശിനി നേടിയിട്ടുണ്ട്.