റിയോ ഡി ജനീറോ: ഒടുവിൽ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. രാജ്യത്തിന്‍റെ അഭിമാനം ഉയർത്തി വനിതാ ഗുസ്തി താരം സാക്ഷി മാലിക് റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യമെഡൽ സ്വന്തമാക്കി.
ഗുസ്തി 58 കിലോ ഫ്രീ സ്റ്റൈലിലെ വെങ്കല മെഡലാണ് സാക്ഷിയുടെ നേട്ടം. ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രാർത്ഥന സഫലമായി. മെഡൽ പ്രതീക്ഷ പുലർത്തിയ പല ഇനങ്ങളിലും നിരാശ മാത്രം ബാക്കിയായപ്പോൾ അപ്രതീക്ഷിതമായൊരു മെഡൽ, അതായിരുന്നു സാക്ഷിമാലിക് കരസ്ഥമാക്കിയത്.
മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ കിർഗിസ്ഥാൻ താരം മുന്നിൽ. അഞ്ച് പോയിന്‍റ് നേടി ഐസ്‍ലു ടിൻബെക്കോവ മത്സരം വരുതിയാലാക്കിയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു ഇന്ത്യൻ താരം. പിന്നെ കണ്ടത് സാക്ഷിയുടെ തിരിച്ചുവരവ്. രണ്ടാം റൗണ്ടിൽ ഐസ്‌ലുവിനെ മലർത്തിയടിച്ച സാക്ഷി എട്ട് പോയിന്‍റ് നേടി മത്സരം തന്‍റേതാക്കി.
ഒടുവിൽ 8-5ന് മത്സരം സ്വന്തമാക്കി റിയോയിലെ ഇന്ത്യൻ ആരാധകരെ ദൃക്സാക്ഷിയാക്കി സാക്ഷി മാലിക് ഇന്ത്യയുടെ അഭിമാനതാരമായി. ക്വാർട്ടറിൽ സാക്ഷിയെ പരാജയപ്പെടുത്തിയ റഷ്യയുടെ വലേറിയ ഫൈനലിൽ പ്രവേശിച്ചതോടെ സാക്ഷിക്ക് റെപ്പഷാജെ റൗണ്ടിൽ മത്സരിക്കാൻ അവസരം ലഭിക്കുകയായിരുന്നു. ഇതാകട്ടെ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക് അവസാനം കുറിയ്‌ക്കുകയും ചെയ്തു.