അലപ്പോ: ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സിറിയയിൽ ഇറാന്റെ പിന്തുണയോടെ റഷ്യ വ്യോമാക്രമണം ശക്തമാക്കി. ഐ.എസ് ഭീകരരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം. ഇറാനിലെ ഹമദാൻ വ്യോമാതാവളത്തിൽ നിന്ന് റഷ്യ നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായാണ് മൂന്നാമതൊരു രാജ്യത്തിന്റെ സഹായത്തോടെ സിറിയയിൽ റഷ്യ വ്യോമാക്രമണം നടത്തുന്നത്. പടിഞ്ഞാറൻ ഇറാനിലെ ഹമദാൻ വ്യോമാതാവളങ്ങളിൽ നിന്ന് അലപ്പോ, ഇദ്ലിബ്, ദൈർ അൽ സോർ എന്നീ പ്രവിശ്യകളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. പ്രദേശത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഐ.എസ് ഭീകരരെയും, ഐ.എസ് ഭീകരസംഘടനയോട് ആഭിമുഖ്യമുള്ള അൽ നുസ്രയെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ട്യുപ്പലേവ് 22എം3, സുഖോയ്- 34 തുടങ്ങിയ യുദ്ധ വിമാനങ്ങൾ ഹമദാൻ വ്യോമാതാവളത്തിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാഖിലെയും ഇറാനിലെയും വ്യോമതാവളങ്ങൾ പ്രയോജനപ്പെടുത്താന്‍ റഷ്യ അനുവാദം ചോദിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സിറിയിൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയും, ഇറാനും തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. 2011ൽ അസദിനെതിരെ പ്രതിഷേധങ്ങൾ അണപ്പൊട്ടിയപ്പോൾ സൈനികമായും, സാമ്പത്തികമായും സഹായിച്ചത് ഇറാനായിരുന്നു.