തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുയർത്തി സംസ്ഥാനത്ത് വ്യാജ സിംകാർഡ് വിൽപ്പന. തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും മിക്ക മൊബൈൽ ഷോപ്പുകളിലും സിം കാർഡുകൾ നൽകുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
പലപ്പോഴും, സംസ്ഥാനത്തിനകത്തുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സിം കാർഡുകളാണ് ഇത്തരത്തിൽ മറിച്ചു വിൽക്കപ്പെടുന്നത്. റീടെയിൽ ഷോപ്പുകളെക്കൂടാതെ ഇതിനു പിന്നിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടോ എന്നും സംശയിക്കുന്നു. സിം കാർഡിനായി തിരിച്ചറിയൽ രേഖയുടെ കോപ്പി അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഏതെങ്കിലും കാരണം പറഞ്ഞ് ഇത്തരത്തിൽ ഒന്നിലധികം തിരിച്ചറിയൽ രേഖകൾ അപേക്ഷകന്റെ കയ്യിൽ നിന്നും കരസ്ഥമാക്കിയാണ് വ്യാജ സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നത്.
നൽകുന്ന തിരിച്ചറിയൽ രേഖ പര്യാപ്തമല്ലെന്നോ, സ്വീകാര്യമല്ലെന്നോ ഡീലർ പറയുന്ന പക്ഷം, ആദ്യം ഒപ്പിട്ടു നൽകിയ രേഖ തിരികെ വാങ്ങാൻ പലപ്പോഴും ഉപഭോക്താക്കൾ മിനക്കെടാറില്ല. തിരികെ ആവശ്യപ്പെട്ടാലും എന്തെങ്കിലും കാരണം പറഞ്ഞ് നൽകാതിരിക്കാനാണ് ഇവർ ശ്രമിക്കാറുള്ളത്. ഇത്തരത്തിൽ എടുക്കപ്പെടുന്ന വ്യാജ സിം കാർഡുകൾ സംസ്ഥാനത്ത് മേൽവിലാസമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്കാണ് പല മടങ്ങ് വില കൂട്ടി വിറ്റഴിക്കപ്പെടുന്നത്. ഇവരുടെ കൂട്ടത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരോ, ദേശവിരുദ്ധശക്തികളോ ഉണ്ടെങ്കിൽ അവരുടെ ഇടപാടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണങ്ങൾ നിരപരാധികളെ കുരുക്കിലാക്കാനും ഇത്തരം വ്യാജ സിം കാർഡുകൾ വഴി വയ്ക്കുന്നുണ്ട്.