ഇസ്ളാമാബാദ് : ഇന്ത്യയെ പാഠം പഠിപ്പിക്കാൻ കശ്മീരിലേക്ക് സൈന്യത്തെ അയക്കണമെന്ന് പാകിസ്ഥാനോട് ഹാഫിസ് സയിദിന്റെ ആഹ്വാനം . പാക് സൈനിക മേധാവി റഹീൽ ഷരീഫിനോടാണ് ലഷ്കർ ഇ തോയ്ബ മേധാവിയുടെ ആഹ്വാനം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് വിഘടനവാദികൾ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുന്നതിനെതിരേയാണ് സയിദിന്റെ പരാമർശം.
ലാഹോറിൽ ബുർഹാൻ വാനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ സമ്മേളനത്തിലാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി ഹാഫിസ് സയിദ് രംഗത്തെത്തിയത്. കശ്മീരിൽ എല്ലാ ജിഹാദി സംഘടനകളും ഒന്നിച്ചെന്നും അക്രമം നടത്തുന്ന വിഘടനവാദികൾക്ക് പൂർണ പിന്തുണ പാകിസ്ഥാൻ നൽകണമെന്നും സയിദ് ആവശ്യപ്പെട്ടു. തന്നോട് സംസാരിച്ചതിനു ശേഷമാണ് മതത്തിനു വേണ്ടി മരിക്കാൻ ബുർഹാൻ വാനി തയ്യാറായതെന്നും സയിദ് കൂട്ടിച്ചേർത്തു.
കശ്മീരിലെ വിഘടന വാദികളുടെ വനിത സംഘടനയായ ദുഖ്തരൻ ഇ മില്ലത്തിന്റെ നേതാവ് അസിയ അന്ത്രാബി തന്നെ ഫോൺ വിളിച്ച് സഹായമഭ്യർത്ഥിച്ചെന്നും സയിദ് പറഞ്ഞു. ഹൂറിയത്ത് നേതാവ് സയ്യിദ് അലിഷാ ഗിലാനിയുടെ നാല് പോയിന്റ് ഫോർമുല അംഗീകരിച്ചതിനു ശേഷം കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ യുദ്ധഭൂമിയിൽ വച്ച് കാണാമെന്നും സയിദ് ഭീഷണി മുഴക്കി.
ലാഹോർ മുതൽ ഇസ്ളാമാബാദ് വരെ കശ്മീർ കാരവൻ എന്ന പേരിൽ റാലിയും സയിദ് സംഘടിപ്പിച്ചു. ട്രക്കുകളും ബസുകളും ഉൾപ്പെട്ട റാലിയിൽ പ്രാദേശിക മന്ത്രിമാരും മതമേലധികാരികളും പങ്കെടുത്തു.
പാക് സർക്കാരിന്റെ ഒത്താശയോടെയാണ് ഹാഫിസ് സയിദ് പാകിസ്ഥാനിൽ വിഹരിക്കുന്നതെന്ന് നേരത്തെ തന്നെ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു . മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ പാകിസ്ഥാന് ഭീകരതയോടുള്ള പ്രതിബദ്ധത മനസ്സിലാക്കാൻ കഴിയുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനെ സാധൂകരിക്കുന്ന പുതിയ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തലസ്ഥാന നഗരിയിലേക്ക് ഹാഫിസ് സയിദിനെ റാലി നടത്താൻ അനുവദിച്ചത് തന്നെ ഇതിന്റെ തെളിവാണ് .