സാഹസികത മുഖമുദ്രയാക്കിയ സൈനികൻ .സി ആർ പി എഫിന്റെ ഭീകരവിരുദ്ധ നീക്കങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. ത്രിപുരയിലും അസമിലും ബീഹാറിലും ഝാർഖണ്ഡിലും ആന്ധ്രയിലും മാവോയിസ്റ്റുകളെ ഞെട്ടിച്ച പോരാട്ട വീര്യം . സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് കശ്മീരിൽ വീരമൃത്യു വരിക്കുന്നതിനു മുൻപേ രണ്ട് ഭീകരരെ കാലപുരിക്കയച്ച നിശ്ചയദാർഢ്യം .. അതായിരുന്നു കമാൻഡന്റ് പ്രമോദ് കുമാർ.
അപകടകരമായ ജോലി സാഹചര്യത്തെപ്പറ്റി പറഞ്ഞിരുന്ന ഭാര്യയോട് എന്നും പ്രമോദിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ . രാഷ്‌ട്രമാണ് എന്റെ അമ്മ . അമ്മയെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരേയും പോകും . ഒടുവിൽ പറഞ്ഞത് പ്രാവർത്തികമാക്കി സ്വാതന്ത്ര്യ ദിനത്തിൽ തന്നെ അമ്മയെ സംരക്ഷിക്കാൻ മകൻ വീരമൃതു വരിച്ചു.
1998 ലായിരുന്നു പ്രമോദ് കുമാർ സി ആർ പി എഫിൽ എത്തിയത് . പതിനെട്ട് വർഷത്തെ സർവീസിനിടയിൽ രാജ്യത്തെ ഏറ്റവും കഠിനമായ മേഖലകളിൽ അദ്ദേഹം സേവനം ചെയ്തു .ഇതിൽ രണ്ട് വർഷം പ്രത്യേക സുരക്ഷ സേനയിലും ജോലി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. 2014 ലും 2015 ലും ഏറ്റവും മികച്ച ഓപ്പറേഷൻ വിദഗ്‌ദ്ധനുള്ള അവാർഡ് ലഭിച്ച പ്രമോദ് കുമാർ കഴിഞ്ഞ ജൂലായിലാണ് കമാൻഡന്റായത്.
ആഗസ്റ്റ് 15 ന് രാവിലെ കരൺ നഗറിൽ ത്രിവർണ പതാക ഉയർത്തിയതിനു ശേഷം സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടിരിക്കെയാണ് നൗഹട്ടയിൽ ഭീകരരുണ്ടെന്ന വാർത്ത പ്രമോദ് കുമാർ അറിയുന്നത് . ഉടൻ തന്നെ തന്റെ സംഘവുമായി സംഭവ സ്ഥലത്തേക്ക് തിരിച്ച അദ്ദേഹം മുന്നിൽ നിന്ന് തന്നെ ഓപ്പറേഷൻ നയിച്ചു . കഴുത്തിൽ വെടിയേറ്റ് മരണത്തെ പുൽകുന്നതിനു മുന്നെ രണ്ട് ഭീകരുടെ ജീവനെടുത്തെ വെടിയുണ്ടകൾ പായിക്കാനും പ്രമോദിന് കഴിഞ്ഞു.
വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും പ്രയത്നത്തിനും പോരാട്ടത്തിനും ശേഷം നാം നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമ്മുടെ കടമകൾ വിട്ടുവീഴ്ചയില്ലാതെ ചെയ്യുക എന്നതായിരുന്നു പ്രമോദ് കുമാറിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം ..