ട്രാൽ: തെക്കൻ കശ്മീരിലെ ട്രാൽ പ്രവിശ്യയിൽ ഭീകരവാദികൾ മൊബൈൽ ടവറിൽ കെട്ടിയ പാകിസ്ഥാൻ പതാക വലിച്ചെറിഞ്ഞ് അവിടെ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തി ഭാരതത്തിന്റെ ധീരജവാൻ.
സൈന്യം വധിച്ച ഭീകരൻ ബുർഹാൻ വാനിയുടെ വിഹാരരംഗമായിരുന്ന ട്രാൽ മേഖലയിലാണ് സൈന്യത്തിനും, രാജ്യത്തിനും ഒന്നാകെ അഭിമാനമായ സംഭവം അരങ്ങേറിയത്. ആഗസ്റ്റ് പതിനാലിനാണ് തീവ്രവാദികൾ 50 മീറ്റർ ഉയരമുള്ള മൊബൈൽ ടവറിൽ പാകിസ്ഥാൻ പതാക ഉയർത്തിയത്. ഇന്ത്യൻ രാഷ്ട്രീയ റൈഫിൾസിലെ ജവാൻ സുമൻ ആണ്, അൻപതു മീറ്റർ ഉയരമുള്ള മൊബൈൽ ടവറിൽ കയറി പാകിസ്ഥാൻ പതാക നീക്കം ചെയ്ത് അവിടെ ഭാരതത്തിന്റെ ദേശീയ പതാക പാറിച്ചത്.
മൊബൈൽ ടവറിന്റെ മുകളിൽ ദേശീയപതാക ഉയർത്തിക്കെട്ടി, ടവറിനു മുകളിൽ നിന്ന് പതാകയെ സല്യൂട്ട് ചെയ്ത ശേഷം, അൽപസമയം കൂടി അവിടെത്തന്നെ കാത്തു നിന്ന ശേഷമാണ് സുമൻ അവിടെ നിന്നിറങ്ങിയത്.
“ഒരു പാകിസ്ഥാനി പതാക കശ്മീരിന്റെ ഉയരങ്ങളിൽ പാറുന്നത് ഞാൻ കണ്ടു നിൽക്കില്ല” എന്ന തന്റെ കമാന്റിംഗ് ഓഫീസറുടെ വാക്കുകളെ അതേപടി നിറവേറ്റുകയായിരുന്നു സുമൻ. നിരവധി വിഘടനവാദികളുടെയും, തീവ്രവാദികളുടെയും സാന്നിദ്ധ്യമുള്ള പ്രദേശമാണ് തെക്കൻ കശ്മീരിലെ ട്രാൽ മേഖല. ഉയരത്തിൽ നിൽക്കുന്ന സൈനികനു നേരേ ഏതു ദിശയിൽ നിന്നും വെടിയുണ്ട ചീറിപ്പാഞ്ഞു വരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. 38 ദിവസങ്ങളോളമായി കർഫ്യൂ നിലനിൽക്കുന്ന സംഘർഷബാധിത പ്രദേശം കൂടിയാണിവിടം. ഈ സാഹചര്യത്തിലാണ് സ്വന്തം ജീവൻ പണയം വച്ചും ദേശീയാഭിമാനത്തിനു കാവലാകുന്ന സൈനികന്റെ ധീരത ശ്രദ്ധേയമാകുന്നത്.