ന്യൂഡൽഹി: പാകിസ്ഥാൻ അധീന കശ്മീരിലെ ബലൂച് സ്വാതന്ത്ര്യസമരനേതാക്കളെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ. ബലൂചിസ്ഥാൻ സ്വാതന്ത്ര്യവാദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു മണിക്കൂറുകൾക്കുള്ളിലാണ് പാകിസ്ഥാൻ ബലൂച് നേതാക്കളെ സന്ധിസംഭാഷണത്തിനു ക്ഷണിച്ചു കൊണ്ടുള്ള വാർത്തകൾ പുറത്തു വരുന്നത്.
ബലൂച് നേതാക്കളെ രാജ്യത്തേക്കു തിരികെ ക്ഷണിക്കുന്നുവെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി നവാബ് സനാവുള്ള സെഹ്രിയും, സതേൺ കമാന്റ് ഉപസേനാപതി ജനറൽ ആമിർ റിയാസും പറഞ്ഞു.
സ്വതന്ത്രഭാരതചരിത്രത്തിൽ ഇതാദ്യമായാണ് ബലൂചിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങളേക്കുറിച്ച് ഒരു പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പരാമർശിക്കുന്നത്. വിഷയത്തിൽ തനിക്കു നന്ദിയറിയിച്ചുകൊണ്ട് ബലൂചിസ്ഥാനിൽ നിന്നും നിരവധി സന്ദേശങ്ങളാണ് തനിക്കു ലഭിക്കുന്നതെന്നും, ഭാരതത്തിൽ പ്രതീക്ഷയർപ്പിച്ച ബലൂചിസ്ഥാനിലെ ജനങ്ങൾക്ക് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പറഞ്ഞിരുന്നു.