അലെപ്പോ: സിറയയിൽ ഐ.എസിന്റെ അധീനതയിലുളള അലെപ്പോയോട് ചേർന്ന മൻബിജ് നഗരം സർക്കാർ അനുകൂല സേന പിടിച്ചെടുത്തു. ഭീകരരുടെ പിടിയിലായിരുന്ന രണ്ടായിരത്തോളം സാധാരണക്കാരെയും സർക്കാർ സേന രക്ഷപ്പെടുത്തി. മൻബിജ് പിടിച്ചതോടെ യൂറോപ്പിലേക്കുള്ള ഐ.എസിന്റെ രക്ഷാമാർഗ്ഗം അടഞ്ഞു.
73 ദിവസത്തെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐ.എസിന്റെ അധീനതയിലുളള മൻബിജ് നഗരം സർക്കാർ അനുകൂല സേന തിരിച്ചു പിടിച്ചത്. യു.എസ് പിന്തുണയോടെയുളള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുകളാണ് ഐ.എസിനെതിരേ മൻബിജിൽ പോരാട്ടം ആരംഭിച്ചത്. സാധാരണക്കാരെ മനുഷ്യപരിചയായി ഉപയോഗിച്ചാണ് ഐ.എസ് മൻബിജിൽ പോരാട്ടം നടത്തിയിരുന്നത്.
നഗരം പിടിച്ചെടുത്ത ശേഷം യൂറോപ്പിലേക്കുളള ഐ.എസിന്റെ പാത അടച്ചതായും സിറിയൻ കുർദിഷ് നേതാവ് സാലിഹ് മുസ്ലീം പറഞ്ഞു. മനുഷ്യ പരിചയായി ഐ.എസ് ഭീകരർ ഉപയോഗിച്ചിരുന്ന രണ്ടായിരം സാധാരണക്കാരെയും സർക്കാർ സേന മോചിപ്പിച്ചു. തുർക്കിയുടെ അതിർത്തി പ്രദേശമായ മൻബിജിന്റെ നിയന്ത്രണം രണ്ടു വർഷത്തിന് മുൻപാണ് ഐ.എസ് ഏറ്റെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായ റാഖയിലേക്കും സിറിയയിലെ പ്രധാന നഗരമായ അലെപ്പോയിലേക്കും പോകാനുളള പ്രധാന വഴിയാണ് മൻബിജ്.
മൻബിജിലുളള പിൻമാറ്റത്തിലൂടെ ഐ.എസിനേറ്റ കനത്ത തിരിച്ചടി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ സേനയുടെ തീരുമാനം. ഭീകരർക്കതിരെയുളള മുന്നറിയിപ്പാണ് ഇതെന്നും സർക്കാർ സേന അറിയിച്ചു.