ന്യൂഡൽഹി : ചരക്കു സേവന നികുതി ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി അസം മാറി. സംസ്ഥാന നിയമസഭ ഐകകണ്ഠേനയാണ് ബിൽ പാസാക്കിയത്.
ജി എസ് ടി പാസാക്കിയ ആദ്യ സംസ്ഥാനമായി അസം മാറിയത് ചരിത്ര നേട്ടമാണെന്ന് മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. അസമിന്റെ ഉയർച്ചയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ജി എസ് ടി സഹായകരമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോനോവാൾ വ്യക്തമാക്കി.
ബിൽ പാസാക്കിയുടൻ ധനകാര്യമന്ത്രി ഹിമന്ത വിശ്വ ശർമയും മറ്റ് മന്ത്രിമാരും മധുരം നൽകി. ജി എസ് ടി പാസാക്കുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതി അസമിന് കിട്ടണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നെന്ന് ശർമ പറഞ്ഞു.
ആഗസ്റ്റ് 8 നാണ് ചരിത്രപരമായ ചരക്ക് സേവന നികുതി ബിൽ രാജ്യസഭ പാസ്സാക്കിയത്. നികുതി മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരമായാണ് ജി എസ് ടി വിലയിരുത്തപ്പെടുന്നത് .