ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ പലായനം സംബന്ധിച്ച് വസ്തുതാന്വേഷണത്തിന് കേന്ദ്രസർക്കാരിന്റെ മന്ത്രിതലസംഘം സിറിയയിലേയ്ക്ക് പോകും. കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യക്കാർ ഐ.എസിന്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നുണ്ടോ എന്ന് അന്വേഷിയ്ക്കാൻ സിറിയയിലേയ്ക്ക് പോകുക. പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതനുസരിച്ചാണ് മന്ത്രിതല സംഘത്തിന്റെ സിറിയ സന്ദർശനം. 2014 മുതൽ ഇതുവരെ ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ സിറിയയിലേയ്ക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിട്ടുള്ള വിവരം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിയ്ക്കാനാണ് ഇവർ സിറിയയിൽ എത്തിയത് എന്നാണ് സൂചന. ഐ.എസ്സിന് പുറമേ അൽ-നുറ അടക്കമുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിയ്ക്കാനും എതാനും ഇന്ത്യക്കാർ സിറിയയിലെത്തിയതായി വിവരം കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സിറിയയിലെ മൗലിക തീവ്രവാദ സംഘടനകളിലെ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം സംബന്ധിച്ച അടിയന്തിര വസ്തുതാന്വേഷണം നടത്തേണ്ടത് രാജ്യസുരക്ഷയുടെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിഗമനം. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തന്റെ വസതിയിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു ഉന്നതതല യോഗം വിളിച്ചു ചേർത്തു.
ഈ യോഗത്തിൽ സിറിയയിലേയ്ക്ക് മന്ത്രിതല സംഘത്തെ അയയ്ക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുകയായിരുന്നു. വിദേശകാര്യമന്ത്രി എം.ജെ.അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിറിയയിലേയ്ക്ക് പോകുക. അടുത്തയാഴ്ച ഡമാസ്ക്കസിൽ എത്തുന്ന സംഘം സിറിയൻ പ്രസിഡന്റ് ബാഷിർ അൽ അസാദുമായി ഇന്ത്യക്കാരുടെ തിരോധാനം സംബന്ധിച്ച വിഷയം ചർച്ച ചെയ്യും. സിറിയൻ പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി മുതലായവരെയും പ്രതിനിധിസംഘം കാണുന്നുണ്ട്.
പ്രധാനമായും ഇന്ത്യക്കാരായവരുടെ തീവ്രവാദസംഘടനകളിലെ സാന്നിദ്ധ്യം സംബന്ധിച്ച വ്യക്തതയാകും സംഘം വരുത്തുക. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിയ്ക്കുന്നതിനടക്കമുള്ള നടപടികൾക്കുള്ള സിറിയയുടെ സഹായവും ഇന്ത്യ അഭ്യർത്ഥിയ്ക്കും. കൂടാതെ രാജ്യത്തു നടക്കുന്ന സംഘടിത മതപരിവർത്തന ശ്രമങ്ങളുമായി ബന്ധപ്പെട്ട വസ്തുതാ ശേഖരണവും, സംഘത്തിന്റെ സിറിയയിലെ ദൗത്യത്തിന്റെ ഭാഗമാണ്. മൗലിക തിവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഇന്ത്യയിലെ സംഘടനകളെ സംബന്ധിച്ച് തങ്ങളുടെ പക്കലുള്ള വിവരങ്ങളും ഇന്ത്യൻ സംഘത്തിന് സിറിയൻ സർക്കാർ കൈമാറുമെന്നും സൂചനയുണ്ട്.