ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാക് പോര് രൂക്ഷം. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകനേതാവാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെന്ന് ഡൊണാൾഡ് ട്രംപ്. ഹില്ലരി ക്ലിന്റൺ സഹസ്ഥാപകയാണെന്നും ട്രംപ് ഫ്ലോറിഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു.
അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. ഭീകര സംഘടനയായ ഐ.എസിന്റെ സ്ഥാപകനാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെന്ന് ട്രംപ് ആരോപിച്ചു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റനാണ് സഹസ്ഥാപക. ഇരുവരും ഐ.എസിന്റെ നല്ല കളിക്കാരാണെന്നും ട്രംപ് പരിഹസിച്ചു.
വിഷയത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയെ ഒന്നടങ്കം ട്രംപ് അപമാനിക്കുകയാണെന്ന് ഹില്ലരിയുടെ ഓഫീസ് കുറ്റപ്പെടുത്തി. അതേസമയം, മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മകൾ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചു. ട്രംപ് ഒരു മായാലോകത്താണെന്നും അർത്ഥം അറിയാതെയാണ് വാക്കുകൾ പ്രയോഗിക്കുന്നതെന്നും പാറ്റി ഡേവിസ് വിമർശിച്ചു.
ഹില്ലരി അധികാരത്തിലെത്തിയാൽ യു.എസ് സുപ്രീംകോടതിയിൽ യഥേഷ്ടം പ്രവർത്തിക്കുന്ന ജഡ്ജിമാരെ നിയമിക്കും. ഇത്തരം നിയമനങ്ങൾ ഒഴിവാക്കാൻ ഹില്ലരിക്കെതിരെ ആയുധമെടുക്കാൻ ട്രംപ് അണികളോട് ആഹ്വാനം ചെയ്തിരുന്നു.