കൊച്ചി: ജന്മദിന ആഘോഷത്തിലൂടെ വിവാദത്തിലായ ഗതാഗത കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരിക്ക് അനധികൃത റിസോര്‍ട്ട് മാഫിയയുമായും ബന്ധം. ഇത് സംബന്ധിച്ച തെളിവുകള്‍ ജനം ടിവിക്ക് ലഭിച്ചു. എറണാകുളം ചെറായി ബീച്ചിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മിക്കുന്ന റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപം ഉണ്ടെന്ന് തച്ചങ്കരി വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് ജനം ടിവിക്ക് ലഭിച്ചത്. റിസോര്‍ട്ട് നിര്‍മാണത്തിനെതിരേ പരാതി നല്കിയ പ്രദേശവാസിയായ പൊതുപ്രവര്‍ത്തകനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് ഇത്.
പൊതുപ്രവര്‍ത്തകനായ ഷാജിയെയാണ് തച്ചങ്കരി സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഗതാഗത കമ്മീഷണറായ ടോമിന് തച്ചങ്കരിയാണ് താനെന്ന് പരിചയപ്പെടുത്തിയാണ് സംഭാഷണം ആരംഭിക്കുന്നത്. ചെറായിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മുഴുവന്‍ നിയമം ലംഘിച്ചാണ് കെട്ടിയിരിക്കുന്നതെന്നും ഒരെണ്ണത്തിനെതിരേ പരാതി കൊടുത്തതുകൊണ്ട് മാത്രം ആ പ്രദേശം നന്നാവില്ലെന്നുമുള്ള വിചിത്രന്യായവും തച്ചങ്കരി ഉന്നയിക്കുന്നു.
എന്നാല്‍ ഇതുപോലുളള കാര്യങ്ങള്‍ക്കെതിരേ പ്രതികരിച്ചാല്‍ മാത്രമേ ഇനി വരാതിരിക്കുകയുളളൂവെന്ന് പറഞ്ഞ ഷാജിയോട് നിയമം ഉണ്ടാക്കിയിരിക്കുന്നത് തന്നെ ലംഘിക്കാനാണെന്ന മറുപടിയാണ് തച്ചങ്കരി നല്‍കുന്നത്. തനിക്ക് താല്പര്യമുളള കേസാണിതെന്നും അതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും തച്ചങ്കരി സംഭാഷണത്തില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന് സമീപമുളള റോഡ് വികസിപ്പിക്കാന്‍ എട്ട് കോടി രൂപ അനുവദിപ്പിക്കാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തച്ചങ്കരി പറയുന്നു. റോഡ് സേഫ്റ്റി കൗണ്‍സില്‍ വഴിയാണ് തുക അനുവദിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥ തലത്തിലുളള സ്വാധീനം ഉപയോഗിച്ച് ഇത് ഏറെക്കുറെ ശരിയാക്കി വെച്ചിരിക്കുകയാണെന്നും തച്ചങ്കരി വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബര്‍ 19 നായിരുന്നു തച്ചങ്കരി ഷാജിയെ വിളിച്ചത്. പത്ത് മിനിറ്റുകളോളം സംഭാഷണം നീണ്ടു. ചെറായിയില്‍ കടല്‍തീരത്തോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിസോര്‍ട്ട് തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനം ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനുളള രേഖകള്‍ ശരിയാക്കുകയായിരുന്നുവെന്ന് വേണം തച്ചങ്കരിയുടെ ഇടപെടലില്‍ നിന്ന് വ്യക്തമാകുന്നത്. പരാതിയില്‍ നിന്ന് പിന്മാറാന് തച്ചങ്കരി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയതായും ഷാജി പറയുന്നു.