ആഭ്യന്തര സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സിറിയയിലെ അലേപ്പോ നഗരത്തിലെ ഡോക്ടർമാർ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ അടിയന്തര സഹായം തേടി. അലേപ്പോയിൽ വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, വ്യോമായാനത്തിന് നിയന്ത്രണമേർപ്പെടുത്താൻ വേണ്ട നടപടിയെടുക്കണമെന്നാണ് മെഡിക്കൽ സംഘത്തിന്റെ ആവശ്യം.
സർക്കാർ സൈന്യവും വിമതരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് വിമതരുടെ ശക്തി കേന്ദ്രമായ അലപ്പോയിൽ അവശേഷിക്കുന്ന ഡോക്ടർമാരുടെ സംഘം സഹായം അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തെഴുതിയത്.
വൈദ്യ സഹായം എത്തിക്കുന്നവർക്ക് നേരെ ഇനിയും ആക്രമണങ്ങൾ തുടർന്നാൽ നഗരത്തിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും. വ്യോമാക്രമണം വിനാശം വിതയ്ക്കുന്ന അലപ്പോ നഗഗരത്തിൽ വ്യോമായാനത്തിന് നിയന്ത്രണമേർപ്പെടുത്താൻ വേണ്ട നടപടിയെടുക്കണമെന്നും 29 പേരടങ്ങിയ മെഡിക്കൽ സംഘം തയ്യാറാക്കിയ കത്തിൽ ആവശ്യപ്പെടുന്നു. ശ്വാസം കിട്ടാതെ 4 നവജാത ശിശുക്കൾ മരിച്ചത് ദിവസങ്ങൾക്ക് മുൻപാണെന്നും കത്തിൽ വ്യക്തമാക്കുന്നു. 42 ആക്രമണങ്ങളാണ് മെഡിക്കൽ സംഘത്തിന് നേരെ ഉണ്ടായത്.
അതേസമയം, ഇന്ന് മുതൽ അലപ്പോയിൽ ദിവസേന മൂന്ന് മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. മൂന്നു മണിക്കൂർ പര്യാപ്തമല്ലെന്നും, 48 മണിക്കൂറെങ്കിലും സൈനിക നടപടി താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.