ന്യൂഡൽഹി : കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ ലഷ്കറും പാക് സൈന്യവുമാണെന്ന് പിടിയിലായ ഭീകരൻ അബു സൈഫുള്ള. കശ്മീരിലെ ഭീകര പ്രവർത്തനത്തിന് പിന്നിൽ പാകിസ്ഥാനാണെന്നുള്ള ഇന്ത്യയുടെ വാദങ്ങൾക്ക് കരുത്തു പകരുന്നതാണ് പിടിയിലായ പാക് ഭീകരന്റെ കുറ്റസമ്മതം . എൻ ഐ എ ഐ ജി സഞ്ജീവ് കുമാറാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
പാക് ഭീകരന്റെ വെളിപ്പെടുത്തലുകളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട് . ലഷ്കറിന്റെ ക്യാമ്പുകളിൽ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശീലനം നൽകാനായി എത്താറുണ്ട്. പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തുന്ന അൻപതോളം പേരാണ് ഓരോ തീവ്രവാദ ക്യാമ്പിലും പരിശീലനത്തിനുള്ളതെന്നും സൈഫുള്ള വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുൻപ് ഒരു മേജറും ക്യാപ്ടനും തന്നെ സന്ദർശിച്ചിരുന്നെന്നും സൈഫുള്ളയുടെ മൊഴിയിലുണ്ട്.
പി ഒ കെ യിൽ സ്ഥാപിച്ചിരിക്കുന്ന ആൽഫ 3 എന്ന നിയന്ത്രണ കേന്ദ്രം വഴിയാണ് കശ്മീരിലെ ഭീകര പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അത്യാധുനിക വയർലസ് സെറ്റുകളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ഇവിടെയുണ്ടെന്നാണ് സൈഫുള്ളയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ലഷ്കർ ഇ തോയ്ബ ഭീകരൻ ഹാഫിസ് സയിദിന്റെ മുഖം മൂടി ജീവകാരുണ്യ സംഘടനയായ ജമ അത് ഉദവ വഴിയാണ് ഭീകര സംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.