എടിഎം കവർച്ചകൾക്ക് കുപ്രസിദ്ധരാണ് റുമേനിയയിലെയും, ബൾഗേറിയയിലെയും മാഫിയാ സംഘങ്ങൾ. ബ്രിട്ടനടക്കം യൂറോപ്പിലെ പല രാഷ്ട്രങ്ങൾക്കും പേടി സ്വപ്നമായ ഈ മാഫിയാ സംഘങ്ങൾ തങ്ങളുടെ കണ്ണികൾ വിപുലമാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തെ എടിഎം കവർച്ച.
കുതിച്ചുയരുന്ന എടിഎം തട്ടിപ്പുകളേറെയും സ്കിമ്മറുപയോഗിച്ചുള്ള വ്യാജ കാർഡ് തട്ടിപ്പുകളാണ്. ഈ തട്ടിപ്പിന്റെ തലതൊട്ടപ്പൻമാരാണ് റൂമേനിയയിലെയും, ബൾഗേറിയയിലെയും മാഫിയസംഘങ്ങൾ. ചാരക്യാമറ, ഷോർഡർ സർഫിംഗ് തുടങ്ങിയ മാർഗ്ഗങ്ങൾ വഴിയാണ് തട്ടിപ്പുകാർ പിൻ നമ്പറുകൾ കൈക്കലാക്കുന്നത്.
പിൻഹോൾ ക്യാമറ, സ്കിമ്മർ, ചിപ്പ്, ലാപ്ടോപ്പ് എന്നിവ സമർഥമായി പ്രയോഗിച്ചാണ് തട്ടിപ്പ്. കംപ്യൂട്ടർ രേഖകൾ പുറത്തെടുക്കുന്നതിൽ സംഘങ്ങൾക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് പൊലീസും ശരിവയ്ക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ, കാനഡ, സെർബിയ തുടങ്ങിയ രാജ്യങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് റുമേനിയൻ മാഫിയ.
ബ്രിട്ടനിലെ 90 ശതമാനം എടിഎം തട്ടിപ്പിന് പിന്നിലും റുമേനിയൻ സംഘങ്ങളാണ് തെളിഞ്ഞിട്ടുണ്ട്. 2012ൽ മാത്രം 7,572 എടിഎം ക്രമക്കേടുകൾ രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 27000 റുമാനിയക്കാരാണ് വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ലണ്ടനിൽ ശിക്ഷിക്കപ്പെട്ടത്.
എടിഎം തട്ടിപ്പിൽ ഒട്ടും പിന്നിലല്ല ബൾഗേറിയൻ മാഫിയ. കമ്പോഡിയ,സെർബിയ എന്നിവിടങ്ങളിൽ നിന്ന് എടിഎം കവർച്ചാ കേസിൽ ബൾഗേറിയൻ സ്വദേശികളെ പിടികൂടിയത് മാസങ്ങൾക്ക് മുൻപാണ്. കണ്ണികൾ വിപുലമാക്കാനുള്ള മാഫിയയുടെ ഒടുവിലത്തെ ശ്രമത്തിന്റെ ഉദാഹരണമാണ് തലസ്ഥാനത്തെ എടിഎം കവർച്ച.