വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും. തോക്ക് കൈവശം വയ്ക്കാനുളള ജനങ്ങളുടെ അവകാശങ്ങളെ എതിർക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റനെതിരെ ആയുധമെടുക്കാനാണ് പുതിയ ആഹ്വാനം. ട്രംപിന്റെ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധമാണ് ഉയരുന്നത്.
നോർത്ത് കരോലിനയിലെ റാലിയിലാണ് ഡൊണാൾഡ് ട്രംപ് വിവാദ വെടി പൊട്ടിച്ചത്. തോക്ക് കൈവശം വയ്ക്കാനുളള ജനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്ന നിലപാടാണ് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ സ്വീകരിക്കുന്നത്. ഹിലരി അധികാരത്തിലേറിയാൽ, നിയമം കർശനമാക്കും. ഇത് തടയാൻ തോക്ക് കൈവശമുളളവർ ആയുധം എടുക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ ഹിലരിക്ക് യോഗ്യതയില്ലെന്നും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ കണക്കിലെടുത്ത് തോക്ക് കൈവശം വയ്ക്കാനുളള നിയമത്തിൽ കർശന വ്യവസ്ഥ കൊണ്ടുവരാൻ പ്രസിഡന്റ് ഒബാമ തീരുമാനിച്ചിരുന്നു. എന്നാൽ, നിയമം കർശനമാക്കുന്നതിനെതിരെ ദേശീയ റൈഫിൾ അസോസിയേഷനടക്കം ശക്തമായ എതിർപ്പ് പ്രടിപ്പിച്ചിട്ടുണ്ട്.
ഭീകരരെന്ന് തെളിഞ്ഞവർ തോക്ക് വാങ്ങുന്നത് നിരോധിക്കണമെന്നായിരുന്നു ട്രംപിന്റെ മുൻ നിലപാട്. എന്നാൽ, ഇതിന് നേർ വിപരീതമാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പുതിയ പ്രസ്താവന. ഡൊണാൾഡ് ട്രംപിന്റെ സംസാര ശൈലി അത്യന്തം അപകടകരമാണെന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ശക്തമായ എതിർപ്പാണ് ഉയരുന്നത്.